കൈപ്പമംഗലം: സാധാരണക്കാരായ ജനങ്ങളുടെ സങ്കടങ്ങൾ തിരിച്ചറിഞ്ഞ് അവർക്ക് വേണ്ടി സേവന സന്നദ്ധതയോട് കൂടി കാരുണ്യ പ്രവർത്തനങ്ങൾ നിർവ്വഹിക്കുമ്പോഴാണ് നാം അവരോടൊപ്പം ചേർന്ന് നിൽക്കുന്നവരായി തീരുകയുള്ളൂ എന്ന് സാഹിത്യകാരൻ പി.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
"കാലവർഷക്കെടുതിയിൽ ഒരു കൈതാങ്ങ് " എന്ന പേരിൽ കൂരിക്കുഴി മഹല്ല് പ്രവാസി അസോസിയേഷൻ യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ തണൽ- 2018 ദുരിതാശ്വാസക്കിറ്റ് വിതരണ കാരുണ്യസംഗമം കൊപ്രക്കളം സ്റ്റാർ ഓഡിറ്റോറിയത്തിൽ വെച്ച് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
അറബിക്കടലിനപ്പുറത്ത് സങ്കടക്കടലിൽ അകപ്പെട്ട പ്രവാസികൾ വിശപ്പിന്റേയും പ്രയാസങ്ങളുടേയും നോവറിയുന്നത് കൊണ്ടാണ് അവർ മഹല്ല് കൂട്ടായ്മയിലൂടെ 750 ഓളം കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്ത് വലിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.
ജാതിയുടേയും മതത്തിന്റേയും വർഗീയമായ ചേരിതിരിവുകൾ വർധിക്കുന്ന കാലത്ത് നാനാജാതി മതസ്ഥരെ ഒരുമിച്ചിരുത്തി വിശപ്പും വേദനയും എല്ലാവർക്കും ഒന്നാണെന്നുള്ള ഒരു തിരിച്ചറിവ് നൽകുന്ന മതേതര സംഗമം കൂടിയാണ് ഇത്.മഹല്ലിലെ ഒരു കൂട്ടം പ്രവാസികളുടെ ഈ നന്മയാർന്ന പ്രവർത്തനം രാഷ്ട്രത്തിന് തന്നെ മഹത്തായ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
മഹല്ലിലെ 750 ഓളം കുടുംബങ്ങൾക്ക് ദുരിതാശ്വാസ കിറ്റ് വിതരണം, ചികിത്സാ ധനസഹായം എന്നിവയുടെ വിതരണോദ്ഘാടനം കൂരിക്കുഴി മഹല്ല് പ്രസിഡണ്ട് പി.എസ് മുഹമ്മദ് നിർവ്വഹിച്ചു.കൂരിക്കുഴി കോഡിനേഷൻ ചെയർമാൻ പി.എം ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.
കോൺഗ്രസ്സ് കയ്പമംഗലം മണ്ഡലം പ്രസിഡണ്ട് സി.ജെ പോൾസൺ, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ മുഹമ്മദ്, സി.പി.എം കയ്പമംഗലം ലോക്കൽ കമ്മിറ്റി അംഗം ഐ.എസ് കാസിം, വാർഡ് മെമ്പർമാരായ പി.എ സജീർ,പി.എ അബ്ദുൽ ജലീൽ, KMQC പ്രസിഡണ്ട് ടി.എ ജമാൽ,ടി.കെ ഉബൈദു,പി.വി അബ്ദുൽ അസീസ്,പി.എം അബ്ദുൽമജീദ് എന്നിവർ സംസാരിച്ചു.
കൂരിക്കുഴി കോഡിനേഷൻ ജനറൽ കൺവീനർ കെ.കെ അഫ്സൽ സ്വാഗതവും കൺവീനർ പി.എം സൈനുൽ ആബ്ദീൻ നന്ദിയും പറഞ്ഞു.