മുംബൈ∙ മകൾ മരിച്ചതിനു പിന്നാലെ മാതാപിതാക്കളും സഹോദരനും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. സൗത്ത് മുംബൈയില്‍ പ്രവീൺ പട്ടേൽ(40), ഭാര്യ റീന (35), മകൻ പ്രഭു (11) എന്നിവരാണു മരിച്ചത്.
വീട്ടിനുള്ളിൽ നിന്നു ദുർഗന്ധം വമിച്ചതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
മാസങ്ങൾക്കു മുൻപാണു പ്രവീണിന്റെ മകൾ മരിച്ചത്. ഇതിനു ശേഷം ഈ വീട്ടുകാർ അയൽക്കാരോടു പോലും സംസാരിച്ചിരുന്നില്ല. അതിനിടെയാണ് കഴിഞ്ഞ ദിവസം മുതൽ വീട് അടച്ചിട്ട നിലയിൽ കണ്ടെത്തിയത്. ദുർഗന്ധത്തെത്തുടർന്നു പരിശോധിച്ചെങ്കിലും വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.
തുടർന്ന് അയൽക്കാർ പൊലീസിനെ വിവരം അറിയിച്ചു. വാതിൽ തകർത്താണ് പൊലീസ് അകത്തു കയറിയത്. പെൺകുട്ടി മരിച്ചതിലുള്ള മാനസിക വിഷമത്തിൽ കുടുംബത്തിലെ മൂന്നു പേരും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം.