തിരുവനന്തപുരം: വര്‍ത്തമാന കാലത്തെ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് യുവ അധ്യാപികയുടെ കുറിപ്പ്. ഡോ അനുജയുടെ കുറിപ്പ് വായിക്കാം..
ഫാദർ ആയാലും മൗലവി ആയാലും സ്വാമി ആയാലും തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണമെന്ന അഭിപ്രായത്തിൽ ഒരു മാറ്റവുമില്ല. മറുവശത്തു ഈശ്വരനുമായുള്ള ബന്ധത്തിൽ ആത്മനിർവൃതി കണ്ടെത്തുന്ന ,നന്മയുള്ള ഒരു വിഭാഗവും നില്പുണ്ടെന്നതും മറന്നു കൂടാ. കൂട്ടത്തിൽ ഒന്നിനു വഴിപിഴച്ചാൽ ഉണ്ടാകുന്ന ചെളിയേറ് കൊള്ളേണ്ടി വരുന്നവർ. നിങ്ങൾ എന്നോട് ക്ഷമിക്കുക.
അടുത്തിടെ കാണുന്ന ഓരോ വാർത്തകളും വിശ്വാസ സമൂഹത്തിന്റെ ഉള്ളിൽ ഭീതി നിറയ്ക്കുന്നുവെന്നതിൽ അതിശയോക്തിയില്ല.തിരുവസ്ത്രമണിഞ്ഞവർ ഉൾപ്പെടെയുള്ള സന്യാസസമൂഹത്തിന്റെ പോക്ക് എങ്ങോട്ടെന്നറിയില്ല .ഇരുട്ടിന്റെ പാതയിൽ മനുഷ്യന് വഴികാട്ടിയാകേണ്ടവർ ,തരംതാണു പോകുന്നതു സങ്കടകരമാണ് .
ദൈവത്തിന്റെ പ്രതിപുരുഷന്മാർക്കു പിന്നെ വികാരവും വിചാരവും പാടില്ലേ എന്ന ചില അഭിപ്രായങ്ങൾ കാണുവാനിടയായി .വിവേകമാണ് ആവശ്യം ,പ്രലോഭനങ്ങൾക്ക് വശംവദർ ആകാണ്ടിരിക്കാനുള്ള വിവേകം,ചില സഭാവിഭാഗങ്ങൾ, തിരുവസ്ത്രമണിഞ്ഞവർക്കു വിവാഹം കഴിക്കുവാനുള്ള അനുമതി നൽകുന്നുമുണ്ട് .പൗരോഹിത്യവും അല്ലെങ്കിൽ സന്യാസജീവിതവും വേറിട്ട ജീവിതാവസ്ഥ യാണെന്നു കരുതുന്നവരുമുണ്ട് .
കന്യാസ്ത്രീ മഠങ്ങളിലെ ദാരുണമായ കൊലപാതകങ്ങളും,'ഇടയശ്രേഷ്‌ഠന്മാർ 'എന്നവകാശപെടുന്നവരുടെ കളങ്കമേറിയ ചെയ്തികളും, നന്മയും തിന്മയും തിരിച്ചറിയുന്നതിൽ ഇന്നേറെ പേരെയും ആശങ്കപ്പെടുത്തുന്നുവെന്നതും വാസ്തവമാണ് .
തുടർച്ചയായി കേൾക്കേണ്ടി വരുന്ന അച്ചന്മാരുൾപ്പെടെയുള്ളവരുടെ പീഡന വാർത്തകളേറെയും വിശ്വാസത്തിന്റെ മേലുള്ള വെല്ലുവിളിയായി മാറുന്നതും വേദനാജനകം .
ഇവിടെയാണ് മുൻപ് പറഞ്ഞ നന്മയുള്ള വിഭാഗവും കല്ലെറിയപ്പെടുന്നത് .വർഷങ്ങൾ നീണ്ടു നിൽക്കുന്ന ആത്മീയപഠനത്തിനിപ്പുറം ,അപമാനമേകുന്ന ജീവിതരീതി പിന്തുടരുന്ന ഇടയന്മാരെ ബഹിഷ്കരിക്കാൻ സഭ തയ്യാറാകണം. അതോടൊപ്പം യൂദാസുമാരുടെ വേഷംകെട്ടിയവരെ തിരിച്ചറിയാനും വൈകരുത്.
ജീവന്റെ വഴി ,സത്യവും നീതിയുമുള്ളതാണെന്നു തിരിച്ചറിയാത്ത കള്ളനാണയങ്ങളെ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടെന്തിനാ . ആത്മീയവിളിയുള്ളവരെന്നു അവകാശവാദം പറയുന്നവരെ വിധിക്കാൻ ഈശ്വരനു മാത്രമേ കഴിയുള്ളു എന്നിരിക്കിലും കണ്മുന്നിൽ തെറ്റ് ചെയ്യുന്നവരെ തിരിച്ചറിയാനെങ്കിലും കഴിയണ്ടേ .ജനത്തെ നന്മയുടെ പാതയിൽ നയിക്കേണ്ടവർ ഇവരാണോ ,പൗരോഹിത്യത്തിനും സന്യാസജീവിതത്തിനും കളങ്കം ചാർത്തുന്നവർ.