Advertisment

'മെറ്റ്ഫോമിൻ ഗുളികയിൽ ക്യാൻസറുണ്ടാക്കുന്ന NDMA! മരുന്ന് പിൻവലിക്കാൻ ആവശ്യപ്പെട്ട് FDA. ഞെട്ടിത്തരിച്ച് പ്രമേഹരോഗികൾ''! അഥവാ ഞെട്ടിയില്ലെങ്കിൽ പുറകിലൂടെ വന്നൊരുന്ത് തന്നിട്ടെങ്കിലും പ്രമേഹരോഗികളെ ഞെട്ടിക്കുകയാണ് പത്രമാധ്യമങ്ങളുടെയും 'വാട്സാപ്പ് ഫോർവേഡ് അഡിക്റ്റ്' മാമന്മാരുടെയും പ്രധാനധർമ്മം ! വൈറല്‍ കുറിപ്പുമായി ഡോ മനോജ് വെള്ളനാട്‌

New Update

പ്രമേഹ രോഗികള്‍ കഴിക്കുന്ന മെറ്റ്‌ഫോമിന്‍ ഗുളിക കാന്‍സറിനു കാരണമാകുമെന്ന പ്രചരണങ്ങളോട് പ്രതികരിക്കുകയാണ് ഡോ. മനോജ് വെള്ളനാട്. ലോകത്ത് കോടിക്കണക്കിന് ടൈപ്പ് 2 പ്രമേഹരോഗികള്‍ കഴിക്കുന്ന മരുന്നാണ് മെറ്റ്‌ഫോമിന്‍. പ്രമേഹത്തിന് മാത്രമല്ല പിസിഒഡി ഉള്ള സ്‌സ്ത്രീകള്‍ക്കും അമിതവണ്ണമുള്ളവര്‍ക്കും ഇത് കൊടുക്കാറുണ്ട്. അങ്ങനൊരു മരുന്ന് കാന്‍സറിലേക്ക് വഴിതുറക്കും എന്നു പറയുന്നതിലെ സാംഗത്യം എന്തെന്ന് ഡോ. മനോജ് വെള്ളനാട് ചോദിക്കുന്നു.

Advertisment

publive-image

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

''മെറ്റ്ഫോമിൻ ഗുളികയിൽ ക്യാൻസറുണ്ടാക്കുന്ന NDMA! മരുന്ന് പിൻവലിക്കാൻ ആവശ്യപ്പെട്ട് FDA. ഞെട്ടിത്തരിച്ച് പ്രമേഹരോഗികൾ''

അഥവാ ഞെട്ടിയില്ലെങ്കിൽ പുറകിലൂടെ വന്നൊരുന്ത് തന്നിട്ടെങ്കിലും പ്രമേഹരോഗികളെ ഞെട്ടിക്കുകയാണ് പത്രമാധ്യമങ്ങളുടെയും 'വാട്സാപ്പ് ഫോർവേഡ് അഡിക്റ്റ്' മാമന്മാരുടെയും പ്രധാനധർമ്മം തന്നെ. അത്തരത്തിൽ ഹൗസ് ഫുള്ളായി ഓടുന്നൊരു സന്ദേശത്തിൻ്റെ തലക്കെട്ടാണ് മേളിൽ.

ലോകത്ത് കോടിക്കണക്കിന് ടൈപ്പ് 2 പ്രമേഹരോഗികൾ കഴിക്കുന്ന മരുന്നാണ് മെറ്റ്ഫോമിൻ. പ്രമേഹത്തിന് മാത്രമല്ല, PCOD ഉള്ള സ്ത്രീകൾക്കും അമിതവണ്ണമുള്ളവർക്കും ഇത് കൊടുക്കാറുണ്ട്. അങ്ങനൊരു മരുന്നിന് ഇങ്ങനൊരു പ്രശ്നമുണ്ടെന്ന് പറഞ്ഞാൽ ആരായാലും ഞെട്ടും.

യഥാർത്ഥത്തിൽ എന്താണ് സംഭവം?

അമേരിക്കയിലെ ചില മെറ്റ്ഫോർമിൻ ബ്രാന്റുകളിൽ NDMA (N -Nitroso dimethylamine) എന്ന പദാർത്ഥം അധികമായി കണ്ടെത്തിയതുകൊണ്ട്‌ FDA ആ ബ്രാന്റുകൾ കടകളിൽ നിന്ന് പിൻവലിക്കാൻ കമ്പനികളോട്‌ ആവശ്യപ്പെട്ടു. യഥാർത്ഥത്തിൽ ആ ബ്രാൻ്റുകളുടെ ചില ബാച്ചുകളിലാണ് ഈ impurity കണ്ടെത്തിയത്. അതും, metformin സാവധാനം മാത്രം രക്തത്തിൽ കലരുന്ന extended release വിഭാഗത്തിൽ പെട്ട ഗുളികകളിൽ മാത്രമാണ് അനുവദിക്കപ്പെട്ട അളവിലധികം NDMA കണ്ടെത്തിയിട്ടുള്ളത്.

FDA യുടെ വെബ്സൈറ്റിലൂടെ ഒന്ന് വെറുതെ സഞ്ചരിച്ചാൽ തന്നെ അറിയാൻ കഴിയും, ഇത്തരത്തിൽ ഓരോ ബ്രാൻഡ് മരുന്നും എത്ര പ്രാവശ്യം പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ടെന്നും ഈ വാർത്തയിൽ പുതിയതെന്തെങ്കിലും ഉണ്ടോ എന്നും. ഒന്നുമില്ല. നിരന്തരം ഇത്തരം പരിശോധനകൾ നടക്കുകയും അതിൻ്റെ ഫലം പൊതുജനങ്ങൾക്ക് കാണും വിധം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ടവർ.

Metformin എന്ന പ്രമേഹമരുന്ന് കണ്ടുപിടിച്ചിട്ടിപ്പൊ 100 വർഷമാകുന്നു. ഒരുപാട് പഠനങ്ങളിലൂടെ ഇതിനകം കടന്നുപോയ ശേഷമാണത്, Type 2 പ്രമേഹത്തിൻ്റെ ഫസ്റ്റ് ലൈൻ മെഡിസിനായി അത് അംഗീകരിക്കപ്പെട്ടത്. ലോകാരോഗ്യ സംഘടനയുടെ 'Essential medicines list'-ലെ ഒരംഗം കൂടിയാണീ മരുന്ന്. എന്നുവച്ചാൽ 'അവശ്യമരുന്ന്'.

എല്ലാ മരുന്നുകളെയും പോലെ തന്നെ, ഇതിനും സൈഡ് എഫക്റ്റ്സ് ഉണ്ട്. ശാസ്ത്രമതിനെപ്പറ്റി വിശദമായി പഠിച്ചിട്ടുമുണ്ട്. എന്തായാലും, അക്കൂട്ടത്തിൽ ക്യാൻസർ ഇല്ലാ. എന്നുവച്ചാൽ വാട്സാപ്പ് സന്ദേശം വായിച്ച് മെറ്റ്ഫോമിനെ വെറുതേ പേടിക്കണ്ടാന്ന്..

പിന്നെന്തിനാണീ പിൻവലിക്കൽ എന്നല്ലേ..?

NDMA-യെന്ന കലർപ്പാണ് വില്ലൻ. ആരാണീ NDMA?

N-Nitrosodimethylamine എന്ന രാസവസ്തുവിന്റെ ചുരുക്കെഴുത്താണ് ഇത്. നമ്മളുപയോഗിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും പാലിലും പാലുല്പന്നങ്ങളിലും ഇറച്ചിയിലും ഒക്കെ ഈ NDMA ഒരു മാലിന്യമായി കാണപ്പെടുന്നുണ്ട്. മാത്രമല്ല ചില ഭക്ഷണപദാർത്ഥങ്ങൾ പാകം ചെയ്യുമ്പോഴും NDMA ഉണ്ടാകാറുണ്ട്. അതുപോലെ ചില വ്യാവസായിക രാസപ്രവർത്തനങ്ങളുടെ ബൈ പ്രോഡക്റ്റ് ആയും വെള്ളം ക്ലോറിനേറ്റ് ചെയ്യുമ്പോഴും ഈ രാസവസ്തു ഉണ്ടാകുന്നുണ്ട്.

ഈ കലർപ്പ്‌ മുൻപ്‌ അമിതരക്ത സമ്മർദ്ദത്തിനുള്ള മരുന്നുകളായ വൽസാർട്ടൻ, ലൊസാർട്ടൻ, അസിഡിറ്റി മരുന്നായ റാനിറ്റിഡിൻ എന്നിവയിലെ ചില ബ്രാന്റുകളിലും നേരത്തേ റിപ്പോർട്ട്‌ ചെയ്തിരുന്നു. അതുപോലെ മെറ്റ്ഫോമിൻ്റെ ചില ബ്രാൻഡുകളിലും.

NDMA ക്യാൻസർ ഉണ്ടാക്കുമോ?

മനുഷ്യനിൽ ഇതുവരെയും ഈ രാസവസ്തു ക്യാൻസർ ഉണ്ടാക്കിയതായിട്ട് അറിവില്ല. എന്നാൽ എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ക്യാൻസർ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യനിൽ ഇത് ക്യാൻസർ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട് എന്ന് കണ്ടിട്ടാണ് ഇതിനെ ഒരു 'പ്രോബബിൾ കാർസിനോജൻ' ആയി കണക്കാക്കുന്നത്. അളവ് നിയന്ത്രിക്കുന്നത്.

ഇവിടിപ്പൊ Metformin extended release ഗുളികകളിൽ സാധാരണ ഭക്ഷണ വസ്തുക്കളിൽ കാണുന്ന അളവിലെ NDMA ഉണ്ടായിരുന്നുള്ളു. എങ്കിലും വളരെ അധികം നാൾ ഉയർന്ന അളവിൽ ഉള്ളിൽ ചെന്നാൽ കാൻസറിനു ഹേതുവായാലോ എന്ന സംശയമുള്ളതിനാനാലാണ്, പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കാൻ ആ ബ്രാന്റുകളിലെ ആ ബാച്ച്‌ മരുന്നുകൾ തിരിച്ച്‌ വിളിച്ചത്.

ഇതിൽ നിന്നും ഈ സിസ്റ്റം എത്ര കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്നുകൂടി മനസ്സിലാക്കാൻ നമുക്ക് സാധിക്കും. ഒരു മരുന്ന്, അതും 100 വർഷത്തോളമായി നിരവധി പഠനങ്ങളിലൂടെ കൃത്യമായ ധാരണയുള്ള ഒരു മരുന്ന്, അതിലെ ഓരോ ബ്രാൻഡും വിപണിയിൽ എത്തിക്കഴിഞ്ഞാൽ പോലും വീണ്ടുമതിൽ പഠനങ്ങൾ നടക്കുന്നു എന്നും, എന്തെങ്കിലും പോരായ്മ കണ്ടെത്തിയാലുടൻ തിരിച്ചു വിളിക്കാനും, അതുവഴി രോഗികളുടെ സേഫ്റ്റി ഉറപ്പുവരുത്താനും സാധിക്കുന്നുണ്ടെന്നുമൊക്കെ ഉള്ളതിൻ്റെ തെളിവാണ് ഇത്തരം വാർത്തകൾ. അതിൻ്റെ പോസിറ്റീവ് വശം തന്നെയാണ് നമ്മൾ സ്വീകരിക്കേണ്ടത്. രോഗിയുടെ സുരക്ഷയ്ക്ക് ശാസ്ത്രമെത്ര പ്രാധാന്യം കൊടുക്കുന്നുണ്ടെന്നതിൻ്റെ തെളിവാണവ.

മെറ്റ്ഫോമിൻ കഴിക്കുന്ന പലരും ഉത്കണ്ഠാകുലരായി മെസേജുകൾ അയച്ചതുകൊണ്ടാണിതെഴുതിയത്. എല്ലാവരും മനസിലാക്കേണ്ടത്, ഏതാനും ബ്രാന്റുകളുടെ ചില ബാച്ചുകളിൽ മാത്രമാണു NDMA കൂടുതലായി കണ്ടത്‌, അതും extended release വിഭാഗത്തിലുള്ളവയിൽ മാത്രം.

അതിനാൽ ഇപ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന മെറ്റ്ഫോർമ്മിൻ തുടർന്നു ഉപയോഗിക്കുക. വാട്സാപ്പ് മെസേജ് കണ്ട് ഗുളികകൾ പെട്ടെന്ന് നിർത്തുന്നത്‌ രക്തത്തിൽ ഷുഗർ വർദ്ധിച്ച്‌ നിങ്ങളെത്തന്നെ കുഴപ്പത്തിൽ ചാടിക്കും. എന്നിട്ടും ആശങ്കയുണ്ടെങ്കിൽ ചികിത്സിക്കുന്ന ഡോക്ടറെ നേരിട്ട് ബന്ധപ്പെട്ട് വേണ്ടത് ചെയ്യുക.

മനോജ് വെള്ളനാട്

FB post dr manoj vannanadu
Advertisment