തിരുവനന്തപുരം:സാധാരണക്കാരനൊപ്പം നില്‍ക്കുന്ന ബജറ്റാകും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക്. സാമൂഹ്യസുരക്ഷക്ക് ബജറ്റ് ഉൗന്നൽ നൽകും. ചെലവ് ചുരുക്കൽ നടപടികളുണ്ടാവും. ജിഎസ്ടി നടത്തിപ്പ് മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റിന് മുന്നോടിയായി നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം പ്രതീക്ഷകൾ പങ്കുവെച്ചത്.
പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിറ്റാണ് കേന്ദ്രസർക്കാർ ധനകമ്മി 3.5 ശതമാനത്തിൽ പിടിച്ച് നിർത്തിയത്. വലതു കാലിലെ മന്ത് ഇടതുകാലിലേക്ക് മാറ്റുകയാണ് ബജറ്റിലൂടെ സർക്കാർ ചെയ്തിരിക്കുന്നതെന്നും ഐസക് കുറ്റപ്പെടുത്തി.
പിണറായി സർക്കാറിന്റെ മൂന്നാം ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം നേരിടുമ്പോഴാണ് വീണ്ടുമൊരു ബജറ്റ് വന്നെത്തുന്നത്. കെഎസ്ആർടിസിക്കുള്ള സമഗ്ര പാക്കേജ് ഉൾപ്പടെ നിരവധി പ്രഖ്യാപനങ്ങൾ കേരളം ബജറ്റിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.