ദുബായ് ∙ അവിഹിത ബന്ധത്തിലൂടെ ഉണ്ടായ കുഞ്ഞിനെ 10,000 ദിർഹത്തിന് വിൽക്കാൻ ശ്രമിച്ച പ്രവാസി യുവതി ദുബായില്‍ പൊലീസ് പിടിയിലായി. ഇവർക്കെതിരെ മനുഷ്യക്കടത് ഉൾപ്പെടെയുള്ള കുറ്റം ചുമത്തി ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ ഹാജരാക്കി.ദുബായ് പൊലീസിന്റെ വനിതാ വിഭാഗം രഹസ്യമായി നടത്തിയ നീക്കത്തിലാണ് ഇവിടെ വീട്ടുജോലിക്കാരിയായ യുവതി കുടുങ്ങിയത്. 30 വയസുള്ള എത്യോപ്യൻ യുവതിയുടെ കുഞ്ഞിനെ വിൽക്കാൻ 28 വയസുള്ള വീട്ടുജോലിക്കാരി സഹായിക്കുകയായിരുന്നുവെന്ന് യുവതി സമ്മതിച്ചു.
രണ്ടാഴ്ച പ്രായമായ പെൺകുഞ്ഞിനെ 10000 ദിർഹത്തിന് എത്യോപ്യൻ യുവതി വിൽക്കാൻ ശ്രമിക്കുകയായിരുന്നു. ഇതേതുടർന്ന്, കുഞ്ഞിനെ വാങ്ങാൻ താൽപര്യമുണ്ടെന്ന് വ്യാജേന വനിതാ പൊലീസിനെ അയക്കുകയായിരുന്നു. ഇതിലാണ് രണ്ടു സ്ത്രീകളും കുടുങ്ങിയത്.
അഞ്ചു വർഷം മുൻപാണ് യുവതി യുഎഇയിൽ എത്തിയത്. പത്തുമാസം ഒരു എമിറത്തി കുടുംബത്തിൽ ജോലി ചെയ്ത ഇവർ പിന്നീട് മുങ്ങുകയായിരുന്നു. നിയമവിരുദ്ധമായാണ് പിന്നീട് രാജ്യത്ത് തങ്ങിയത്.
ഒരു സ്വദേശിയോടൊപ്പം താമസിക്കുകയും യുവതി ഗർഭിണി ആവുകയും ചെയ്തു. ഇതോടെ, സ്വദേശി തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.