ജിദ്ദ: സൗദി അറേബ്യയിൽ നിന്ന് നിരത്തിലെ മറ്റൊരു കൂട്ടക്കുരുതി വാർത്ത കൂടി. ദക്ഷിണ സൗദിയിലെ അൽബാഹയ്ക്കു സമീപമുള്ള ബൽജുറുശിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ മിനി ബസ് മറിഞ് അതിലുണ്ടായിരുന്ന പതിനഞ്ചു പേരിൽ എട്ട് പേർ മരണപ്പെട്ടു. ഏഴ് പേർക്ക് വ്യത്യസ്ത തോതിലുള്ള പരിക്കേറ്റു. ഇവരിൽ നാല് പേരുടെ പരുക്ക് ഗുരുതരമാണ്. അപകടത്തിൽ മരണപ്പെട്ടവരും പരിക്കേറ്റവരും സ്വകാര്യ കമ്പനിയിലെ വിദേശ തൊഴിലാളികളാണ്. ഇവരുടെ രാജ്യം തിരിച്ചുള്ള കണക്കോ മറ്റു വിശദശാംശങ്ങളോ അറിവായിട്ടില്ല. ബൽജുർശിയിലെ അഖബത്ത് ഹസന എന്ന സ്ഥലത്ത് ശനിയാഴ്ച വൈകീട്ട് പ്രാദേശിക സമയം അഞ്ചു മണിക്കാണ് സംഭവം.
പതിനഞ്ചു യാത്രക്കാരുമായി ചുരം ഇറങ്ങുകയായിരുന്ന മിനി ബസ് ട്രാക് വിട്ട് മറിയുകയായിരുന്നു. ബസ് അമിത വേഗതയിലായിലുന്നുവെന്നും അതാണ് അപകടം വരുത്തിവെച്ചതെന്നുമാണ് പ്രാഥമിക റിപ്പോർട്ട്. ഏഴു പേർ സംഭവസ്ഥലത്തു വെച്ചും ഒരാൾ ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേയുമാണ് മരണപ്പെട്ടത്. ബൽജുറുശി പ്രിൻസ് മശാരി ആശുപത്രിയിലാണ് ദുരന്തത്തിലെ ഇരകളും മൃതദേഹങ്ങളും. അൽബാഹ ഗവർണർ ഡോ. ഹുസാം സഊദ് രാജകുമാരന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനങ്ങൾ അരങ്ങേറിയത്. രക്ഷാപ്രവർത്തകർ ഏറെ പ്രയാസപ്പെട്ടാണ് മൃതദേഹങ്ങളും പരിക്കേറ്റവരെയും പുറത്തേക്കെടുത്തത്.
ഒരാഴ്ചയ്ക്കിടയിലെ സൗദിയിൽ ഉണ്ടാകുന്ന നിരത്തിലെ കൂട്ടക്കുരുതിയാണ് ഇത്. ചൊവാഴ്ച ജീസാനിലെ സാബിയ്യഃ - ഹറൂബ് റോഡിൽ ഒരു ഇന്നോവ കാർ ടിപ്പറിൽ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഒരു മാതാവും അവരുടെ ആറ് മക്കളും മരണപ്പെട്ടിരുന്നു. ചൊവാഴ്ചയിലെ ദുരന്തത്തിന് വഴിവെച്ചത് റോഡിൻറെ ശോച്യാവസ്ഥയായിരുന്നെങ്കിൽ ശനിയാഴ്ചയിലെ അപകടം അമിതവേഗത മൂലമാണെന്നാണ് വിവരം.