മുംബൈ : മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. ആറു സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. നാലെണ്ണം ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് മഹാസഖ്യം നേടി.
എന്‍സിപിയുടെ അരുണ്‍ ലാഡ്, സതീഷ് ഭാനുദാസ് റാവു എന്നിവര്‍ പൂനെ ഡിവിഷന്‍, ഔറംഗബാദ് ഡിവിഷന്‍ മണ്ഡലങ്ങളില്‍ നിന്നും വിജയിച്ചു. പൂനെ ഡിവിഷന്‍ ടീച്ചേഴ്‌സ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ജയന്ത് ആസ്ഗാവ്കര്‍ ലീഡ് ചെയ്യുകയാണ്.
ആര്‍എസ്എസിന്റെ ആസ്ഥാനമായ നാഗ്പൂര്‍ ഡിവിഷനിലും ബിജെപിക്ക് തിരിച്ചടിയാണ്. നാഗ്പൂര്‍ ഡിവിഷന്‍ ഗ്രാജ്വേറ്റ്‌സ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ അഭിജിത് ഗോവിന്ദ് റാവു വാഞ്ചാരിയാണ് മുന്നിട്ടു നില്‍ക്കുന്നത്. ഈ സീറ്റില്‍ നിന്നാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിയമസഭയിലെത്തിയത്. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പിതാവ് ഗംഗാധര്‍ റാവു ഫഡ്‌നാവിസും നാഗ്പൂരില്‍ നിന്നും വിജയിച്ചിട്ടുണ്ട്. ഏറ്റവും ശക്തമായ മേഖലയായ നാഗ്പൂരിലെ തിരിച്ചടി ബിജെപിക്ക് അപ്രതീക്ഷിതമാണ്.
അമരാവതി ടീച്ചേഴ്‌സ് ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കിരണ്‍ സാരാനായികും ലീഡ് ചെയ്യുന്നു. ഇവിടെ മഹാസഖ്യത്തിന് വേണ്ടി മല്‍സരിച്ച ശിവസേന സ്ഥാനാര്‍ത്ഥിയെയാണ് സ്വതന്ത്രന്‍ പിന്നിലാക്കിയത്. ധൂലെ നന്ദൂര്‍ബാര്‍ മണ്ഡലത്തില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. ബിജെപിയുടെ അമരീഷ് പട്ടേലാണ് ഇവിടെ വിജയിച്ചത്.
തങ്ങള്‍ പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. കൂടുതല്‍ സീറ്റുകള്‍ ബിജെപി പ്രതീക്ഷിച്ചിരുന്നു. എതിരാളികളുടെ ശക്തി കുറച്ചുകണ്ടതും തിരിച്ചടിയായതായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
ഹൈദരാബാദ് ബിജെപിക്ക് 54 സീറ്റുകളില്‍ ലീഡുണ്ട്. തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി 27 സീറ്റുകളില്‍ ലീഡ് നേടി. അതേസമയം അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎംഎം 10 സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു.
ഡിസംബര്‍ ഒന്നിനാണ് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് വോട്ടെടുപ്പ് നടന്നത്. കോവിഡ് സാഹചര്യത്തില്‍ 46.55 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്.
ഇത് രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്രം ഉപയോഗിക്കാത്തതിനാല്‍ വൈകീട്ടോടെ മാത്രമേ അന്തിമഫലം പുറത്തുവരൂ. ദേശീയ ശ്രദ്ധയാകര്‍ഷിച്ച തെരഞ്ഞെടുപ്പില്‍ പ്രമുഖ പാര്‍ട്ടികളുടെ കേന്ദ്ര നേതാക്കള്‍ വരെ പ്രചാരണത്തിന് എത്തിയിരുന്നു.