ഈ ലോകകപ്പിൽ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായി വിലയിരുത്തപ്പെട്ട ടീമായിരുന്നു ഇംഗ്ലണ്ട്. ഗ്രൂപ്പ് ഘട്ടം ആദ്യ രണ്ടു കളി കഴിയുമ്പോൾ അവർ എട്ടുഗോൾ അടിച്ചു.രണ്ടു ഗോൾ വഴങ്ങി. ഇംഗ്ലണ്ടിന്റെ തുടക്കത്തിലേ കുതിപ്പ് കണ്ട പ്രഗത്ഭരെല്ലാം വിലയിരുത്തിയത് ഈ ഇംഗ്ലണ്ട് ഇക്കുറി ചരിത്രം കുറിക്കുമെന്നായിരുന്നു. എന്നാൽ പിന്നീടങ്ങോട്ടാകെ കളി മാറി. ബെല്ജിയത്തിനതിരെ രണ്ടാം നിരയെ ഇറക്കിയ ഇംഗ്ലണ്ട് ഒരു ഗോളിന് തോറ്റു. അത് തോറ്റു കൊടുക്കുകയായിരുന്നു എന്ന് കരുതാം .
കണക്കിലെ കളികൾ നോക്കിയാൽ ക്വാർട്ടറിൽ ബ്രസീലിനെയും സെമിയിൽ ഫ്രാൻസിനെയും നേരിടേണ്ടി വരുമെന്ന ഭയമുള്ളതാകാം അത്തരമൊരു നീക്കത്തിന് മുതിർന്നത്. പിന്നീട് പ്രീ ക്വാർട്ടറിൽ കൊളമ്പിയയോട് പെനാല്ടിയിലാണ് കടന്നത്. തൊണ്ണൂറു മിനിറ്റു വരെ ഒരു ഗോളിന് മുന്നിട്ട് നിന്നെങ്കിലും ഇഞ്ചുറി ടൈമിലെ കൊളംബിയയുടെ സമനില ഗോൾ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു.എങ്കിലും മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി.സാധാരണ ലോകകപ്പിലും മറ്റും ഇംഗ്ലണ്ട് ഷൂട്ടൗട്ടിൽ പരാജയപ്പെടാറാണ് പതിവ്.
ആ പതിവ് തെറ്റിച്ചു കൊണ്ടുള്ള ക്വാർട്ടർ പ്രവേശം ആരാധകരെ വീണ്ടും സന്തോഷിപ്പിച്ചു. ഇക്കുറി ഇംഗ്ലണ്ട് നേടും എന്നുറപ്പിച്ച മട്ടിലായിരുന്നു സ്വീഡനെതിരെ ക്വാർട്ടറിൽ രണ്ടു ഗോളിന് വിജയിച്ചു വന്നത്. എന്നാൽ സെമിയിൽ ക്രൊയേഷ്യക്കെതിരെയും ഒരു ഗോളിന് മുന്നിൽ നിന്നിട്ടും കൂടുതൽ ഡിഫന്സീവിലേക്കു നീങ്ങി ഗോൾ തിരിച്ചു വാങ്ങി. കളി അറിയാത്തവരെ പോലെ പേടിച്ചുള്ള കളിയെന്നും കരുതാം, ഫലത്തിൽ അവിടെ ഇംഗ്ലണ്ട് നന്നേ പരാജയപ്പെട്ടു.
ശരിക്കും ഇംഗ്ലണ്ട് ആരാധകർ പോലും അവരുടെ കളിയെ വെറുക്കപ്പെട്ട ദിനമായിരുന്നു. ഇന്നിതാ ബെൽജിയത്തോട് രണ്ടു ഗോളിന് തോൽവി സമ്മതിച്ചു ഞങ്ങൾ മൂന്നാം സ്ഥാനത്തിന് അർഹരല്ലെന്നു തെളിയിച്ചിരിക്കുന്നു. കടലാസിലെ പഴയ പുലികളായ ഇംഗ്ലണ്ട് യുവ തലമുറ ഇനിയും മുന്നേറാനുണ്ടെന്നു തെളിയിച്ചിരിക്കുന്നു. ഇനി 2022 ൽ ഖത്തറിലാണ് . നമുക്ക് പ്രതീക്ഷിക്കാം... ഒരു പുതിയ കാൽവെപ്പുമായി അവർ തിരിച്ചു വരുമെന്ന്.
ഇക്‌ബാൽ മുട്ടിച്ച്ചൂര്