സ്വിറ്റ്സർലണ്ടിലേയും വത്തിക്കാനിലെയും ഇന്ത്യന്‍ എംബസിയുടെ രണ്ടാം സെക്രട്ടറി ആയി നിയമിതയായ റോഷിനി തോംസണ് സൂറിച് എയർപോർട്ടിൽ സ്വിറ്റസർലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് ഹാർദ്ദവമായ സ്വീകരണമൊരുക്കി.
ഫ്രാങ്ക് ഫുർട്ടിൽ നിന്നും രാത്രി പത്തുമണിക്കെത്തിയ റോഷ്‌നിക്ക് ബി ഫ്രൻഡ്‌സിനുവേണ്ടി പ്രസിഡന്റ് ബിന്നി വേങ്ങപ്പള്ളി, സെക്രെട്ടറി ടോമി വിരുത്തിയേൽ എന്നിവർ ബൊക്കെ നൽകി സ്വീകരിച്ചു. സ്വീകരണച്ചടങ്ങിൽ സംഘടനാ ട്രെഷറർ ജോയ് തടത്തിൽ, എക്സികുട്ടീവ് അംഗങ്ങളായ ജോസ് പെല്ലിശേരി , വര്‍ഗീസ് പൊന്നാനകുന്നേൽ മറ്റു സംഘടനാ പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.
പുതിയ ഉത്തരവാദിത്തം ഏറ്റെടുത്ത റോഷിനിക്കു സംഘടന എല്ലാവിധ ആശംസകളും നേർന്നു. സൂറിച്ചിൽ ഇങ്ങിനെ ഒരു സ്വീകരണമൊരുക്കിയ സംഘടനക്ക് റോഷിനി നന്ദി രേഖപ്പെടുത്തി. തന്നാൽ കഴിയും വിധം എ൦മ്പസിയുമായി ബന്ധപ്പെട്ടു വരുന്ന എല്ലാ കാര്യങ്ങൾക്കും സ്വിസ്സ് മലയാളികൾക്ക് സഹായമൊരുക്കുമെന്നും പുതിയ സെക്രട്ടറി അറിയിച്ചു.
സ്വിറ്റ്‌സര്‍ലന്റിലെയും വത്തിക്കാനിലെയും ഇന്ത്യയുടെ അംബാസഡർ ആയി പാലാ സ്വദേശി സിബി ജോര്‍ജ് പൊടിമറ്റം ഈ മാസം സ്ഥാനമേറ്റിരുന്നു. സിബിയുടെ കീഴില്‍ രണ്ടാം സെക്രട്ടറിയായി ആണ് റോഷിനി ചുമതല ഏല്‍ക്കുന്നത്.
മത്സ്യഫെഡില്‍ ഉദ്യോഗസ്ഥനായ നോര്‍ത്ത് പറവൂര്‍ പുത്തന്‍വേലിക്കര പാലാട്ടി വീട്ടില്‍ തോംസണ്‍ ഡേവിസിന്റെ മകളായ റോഷിണിയെ റിട്ടയേര്‍ഡ് ഡി.വൈ.എസ്.പി. കവീക്കുന്ന് മുണ്ടന്താനത്ത് എം.എം.ജോസഫിന്റെ മകന്‍ കംപ്യൂട്ടര്‍ ഗെയിം ഡിസൈനറായ അഭിലാഷ് ജോസ് ആണ് വിവാഹം ചെയ്തിരിക്കുന്നത്.
റോഷിണിയുടെ രണ്ടാമത്തെ നിയമനമാണ് ഇപ്പോഴത്തേത്. മുമ്പ് പാരീസില്‍ ഇന്ത്യന്‍ എംബസിയില്‍ ഒന്നര വര്‍ഷം ജോലി നോക്കിയിരുന്നു. ഇതിനിടെ യുനസ്‌കോയില്‍ മൂന്നു മാസം ഇന്ത്യയ്ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മസൂറി, ഡല്‍ഹി എന്നിവിടങ്ങളിലെ പരിശീലനത്തിനു ശേഷമാണ് പാരീസില്‍ നിയമനം ലഭിച്ചത്. പാരീസിലെ സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും റോഷിണി ഫ്രഞ്ച് ഭാഷയില്‍ പ്രാവീണ്യം നേടിയത് ഇവിടുത്തെ നിയമനത്തിനു ഗുണകരമാകും.
ഇന്ന് ബേണിലെ ഇന്ത്യന്‍ എംബസിയില്‍ എത്തി റോഷിണി ചുമതലയേല്‍ക്കും.