ന്യൂഡൽഹി: കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ കര്‍ഷക സംഘടനാ പ്രതിനിധികളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള രണ്ടാംവട്ട ചര്‍ച്ച ഡല്‍ഹിയില്‍ തുടങ്ങി. മുപ്പത്തിയഞ്ചോളം നേതാക്കളാണ് ചര്‍ച്ചയ്ക്കായി എത്തിയിരിക്കുന്നത്. ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാരിന്റെ ഭക്ഷണം കഴിക്കാനുള്ള ക്ഷണവും കർഷകർ നിരസിച്ചു.
സര്‍ക്കാരുമായി വ്യാഴാഴ്ച നടക്കുന്ന രണ്ടാം ഘട്ട ചര്‍ച്ചയ്ക്കിടെ ഉച്ച ഭക്ഷണ സമയത്ത് കര്‍ഷക പ്രതിനിധികളെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചെങ്കിലും അവര്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് തങ്ങള്‍ കൊണ്ടുവന്ന ഭക്ഷണം പങ്കിട്ടു കഴിക്കുകയും ചെയ്തു.
'അവര്‍ ഞങ്ങള്‍ക്ക് ഭക്ഷണം വാഗ്ദാനം ചെയ്തു. ഞങ്ങളത് നിരസിക്കുകയും ഞങ്ങള്‍ക്കൊപ്പം കൊണ്ടുവന്നിരുന്ന ഭക്ഷണം കഴിക്കുകയും ചെയ്തു', ഒരു നേതാവ് പറഞ്ഞു. 'സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷണമോ ചായയോ ഞങ്ങള്‍ സ്വീകരിക്കില്ല. ഞങ്ങള്‍ക്കുള്ള ഭക്ഷണം ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്', മറ്റൊരു നേതാവ് പറഞ്ഞു.
വിജ്ഞാന്‍ ഭവനില്‍ ചര്‍ച്ചയ്‌ക്കെത്തിയ നേതാക്കള്‍ പാകംചെയ്ത ഭക്ഷണം പൊതികളാക്കി കൊണ്ടുവന്നിരുന്നു. ആംബുലന്‍സിലാണ് ഭക്ഷണപ്പൊതികള്‍ വിജ്ഞാന്‍ ഭവനിലെത്തിച്ചത്. ചര്‍ച്ച ശുഭകരമായി അവസാനിക്കുമെന്നാണ് വിശ്വാസമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.