ന്യൂഡല്‍ഹി : വിവാദ കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കര്‍ഷകര്‍ നടത്തുന്ന സമരം ഒമ്പതാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ഡല്‍ഹി അതിർത്തികളിൽ സമരം നടത്തുന്ന കർഷക സംഘടനകളുമായി കേന്ദ്രം നാളെ വീണ്ടും ചർച്ച നടത്തും.
ഇന്നലെ നടന്ന ചർച്ച ഫലം കാണാത്തതിനാലാണ് നാളെ വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചത്. താങ്ങുവിലയിൽ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്രം നിലപാടറിയിച്ചെങ്കിലും നിയമം പിൻവലിക്കണമെന്ന ഉറച്ച നിലപാടിലാണ് കർഷകർ. യോഗത്തിൽ കേന്ദ്രം മുമ്പോട്ട് വച്ച നിർദ്ദേശങ്ങൾ ഇന്ന് സിംഘുവിൽ ചേരുന്ന കർഷക സംഘടനകളുടെ യോഗം വിലയിരുത്തും.
വിവാദ നിയമങ്ങൾ പിൻവലിക്കണമെന്നും അതിനായി പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിക്കണമെന്നുമുള്ള കർഷകരുടെ ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്നാണ് ഒത്തുതീർപ്പ്ചർച്ച പരാജപ്പെട്ടത്.
കർഷകരുടെ ആശങ്ക അകറ്റാൻ താങ്ങുവിലയുടെ കാര്യത്തിലടക്കം ചില ഉത്തരവുകൾ ഇറക്കാം എന്നതായിരുന്നു സർക്കാരിന്‍റെ വാഗ്ദാനം. എന്നാല്‍ അത് കർഷക സംഘടന നേതാക്കൾ അംഗീകരിച്ചില്ല.