റിയാദ്: സൗദി അറേബ്യയില്‍ താമസക്കാരില്ലാത്ത ഫ്ളാറ്റുകളുടെ എണ്ണം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ഒമ്പത് ലക്ഷം ഫ്ളാറ്റുകളിലാണ് ആള്‍ താമസം ഇല്ലാത്തത്. പാര്‍പ്പിടകാര്യ മന്ത്രാലയമാണ് രാജ്യത്തെ ഓരോ പ്രവിശ്യകളിലും ഒഴിവുളള ഫ്ളാറ്റുകളുടെ കണക്കെടുപ്പ് നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സൗദിയിലെ 13 പ്രവിശ്യകളിലായി 9,07,000 ഫ്ളാറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. അബഹയിലാണ് ഏറ്റവും കൂടുതല്‍ ഫ്ളാറ്റുകള്‍ താമസക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. ഇവിടെ 30 ശതമാനം ഫ്ളാറ്റുകളിലും താമസക്കാരില്ല. മക്ക, സകാക്ക എന്നിവിടങ്ങളെിലെ ഫ്ളാറ്റുകളില്‍ 23 ശതമാനവും ഒഴിഞ്ഞു കിടക്കുകയാണ്. അറാര്‍, മദീന, ബുറൈദ എന്നിവിടങ്ങളില്‍ 16 ശതമാനവും ഹായില്‍, ജിസാന്‍ എന്നിവിടങ്ങളില്‍ 15 ശതമാനം ഫ്ളാറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. തലസ്ഥാനമായ റിയാദില്‍ 10 ശതമാനം ഫ്ളാറ്റുകളില്‍ താമസക്കാരില്ല.
അടുത്ത കാലത്ത് സൗദിയില്‍ നടപ്പിലാക്കിയ പരിഷ്‌കരണങ്ങള്‍ വിദേശികളെ രാജ്യം വിടാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. നിരവധി ജോലികള്‍ സ്വദേശിവത്ക്കരിച്ചതോടെ വിദേശികള്‍ തൊഴില്‍ നഷ്ടമായി. ഇതിന് പുറമെ വിദേശികളുടെ കുടുംബാംഗങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ ലെവി ബാധകമാക്കിയിരുന്നു. ഇതോടെ മാതൃ രാജ്യങ്ങളിലേക്ക് വന്‍തോതില്‍ വിദേശി കുടുംബങ്ങളള്‍ മടങ്ങി. ഇതാണ് ആള്‍താമസമില്ലാത്ത ഫ്ളാറ്റുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വരും വര്‍ഷങ്ങളില്‍ ഫ്ലാറ്റുകള്‍ ഒഴിയുന്നത് കൂടുന്നതിനാണ് സാധ്യത പുതിയ തൊഴില്‍ മന്ത്രിയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുകയാണ് സ്വദേശികളും വി ദേശികളും നിലവിലെ സ്ഥിതി തുടരുമെന്ന്‍ വിശ്വസിക്കുന്നവരാണ് കൂടുതല്‍ പേരും. നിയമങ്ങള്‍ മാറുമെന്നും വിശ്വസിക്കുന്നവരും കുറവല്ല .