കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ആവശ്യപെട്ടാല്‍ വെള്ളപ്പൊക്കത്തിൽ മുങ്ങിയ വീടുകൾ ശരിയാക്കിയെടുക്കാൻ ദുരിതബാധിതർക്ക് പലിശ ഇല്ലാത്ത വായ്പ ലഭ്യമാക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് ബാങ്കേഴ്‌സ് സമിതി കൺവീനറും കനറാ ബാങ്ക് ജനറൽ മാനേജരുമായ ജി.കെ. മായ. ചെന്നൈ വെള്ളപ്പൊക്ക സമയത്ത് പല സ്ഥാപനങ്ങളും ബാങ്കുകളുടെ സഹകരണത്തോടെ അവരുടെ ജീവനക്കാർക്ക് പലിശ ഇല്ലാത്ത സോഫ്റ്റ് ലോൺ ലഭ്യമാക്കിയിരുന്ന മോഡലില്‍ ‘ഫ്ലഡ് ലോൺ’ എന്ന പേരില്‍ ‘സോഫ്റ്റ് ലോൺ’ അനുവദിക്കാനാണ് ആലോചന .
അഞ്ചുവർഷം തിരിച്ചടവ് കാലാവധിയിൽ ഒന്നര ലക്ഷം രൂപ വരെയാണ് ലഭ്യമാക്കിയത്. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലുള്ളവർക്കാണ് ഈ വായ്പ ലഭിക്കുക. സർക്കാർ ഇത്തരത്തിലുള്ള വായ്പ ലഭ്യമാക്കണമെന്ന നിർദേശം മുന്നോട്ടുവച്ചാൽ ബാങ്കുകള്‍ അത് പരിഗണിക്കും. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം ഇതുവരെ അപരിഗണിച്ചിട്ടില്ല.
വെള്ളപ്പൊക്കത്തിൽ ആയിരക്കണക്കിന് വീടുകൾക്ക് കേടുപാടു സംഭവിച്ചിട്ടുണ്ട്. ഇതു നന്നാക്കാൻ പലർക്കും നല്ലൊരു തുക തന്നെ വേണ്ടിവരും. ഇതിനു പുറമെ, കേടായ ഫർണിച്ചർ, ഗൃഹോപകരണങ്ങൾ, മറ്റു വീട്ടുസാമഗ്രികൾ എന്നിവ മാറ്റി വാങ്ങാനും പണം ആവശ്യമാണ്. ഈ ആവശ്യങ്ങൾ നിറവേറ്റാനാണ് വായ്പ വേണ്ടത്.
അതത് ബാങ്കുകളാണ് ഇതു സംബന്ധിച്ച തീരുമാനം എടുക്കേണ്ടത്. ബാങ്കുകൾ സാധാരണ അവരുടെ ജീവനക്കാർക്കാണ് ഇത്തരത്തിൽ ഫ്ലഡ് ലോൺ നൽകുന്നത്. എന്നാല്‍ ദുരിതബാധിതർക്കും നിലവിലുള്ള വായ്പകൾക്കുമേൽ അധിക തുക ലഭ്യമാക്കുന്നതും കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കുന്നതും ബാങ്കുകൾ പരിഗണിച്ചേക്കും. ദുരിതബാധിതരോട് ഉദാര സമീപനമാകും ബാങ്കുകൾ കൈക്കൊള്ളുക.
അതിനൊപ്പം കാർഷിക വായ്പ, ചെറുകിട ഇടത്തരം വായ്പ എന്നിവ ഉൾപ്പെടെ എല്ലാത്തരം വായ്പകൾക്കും ഒരു വർഷത്തേക്ക് മൊറട്ടോറിയം അനുവദിക്കുന്നതും ആലോചനയിലാണ് . ഒരു വർഷത്തേക്ക് തിരിച്ചടവ് മുടങ്ങിയാലും പ്രശ്നമില്ല. അഞ്ചു വർഷത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കാനുള്ള സൗകര്യവുമൊരുക്കുന്നത് പരിഗണിക്കുന്നുണ്ട്. ഭവന, വാഹന വായ്പകൾക്കും ഈ ഇളവ് ബാധകമാണ്. എങ്കിലും കാർഷിക വായ്പകൾ, ചെറുകിട വ്യവസായ വായ്പകൾ എന്നിവയ്ക്കാവും മുൻഗണന.
വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിലുള്ള നടപടികൾ ഒരു വർഷത്തേക്ക് നിർത്തിവയ്ക്കാനും ബാങ്കുകൾ തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ ആദ്യ പകുതിയിൽ ചേരുന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ഇതു സംബന്ധിച്ച കൂടുതൽ തീരുമാനങ്ങളെടുക്കുമെന്ന് കൺവീനർ ജി.കെ. മായ വ്യക്തമാക്കി.