വയനാട്: സിസ്റ്റര്‍ ലൂസിയ്ക്കെതിരെ സന്യാസസമൂഹം. സിസ്റ്ററുടെ നടപടികളെ വിമര്‍ശിച്ച് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ രംഗത്തെത്തി. സന്യാസസമൂഹത്തിന് ചേരാത്ത നിലപാടുകളാണ് സിസ്റ്റര്‍ ലൂസിയുടേത്. ഇവര്‍ അച്ചടക്ക നടപടികള്‍ നേരിട്ട് വരികയാണ്. 2003 ല്‍ തന്നെ സിസ്റ്ററിന് രേഖാമൂലം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞാണ് സിസ്റ്റര്‍ സമരത്തിന് പോയത്. അതേസമയം സമരത്തിന്‍റെ പേരില്‍ നടപടിയെടുത്തിട്ടില്ലെന്നും കോണ്‍ഗ്രിഗേഷന്‍ വ്യക്തമാക്കി.
അതേസമയം ബിഷപ്പിനെതിരായ സമരത്തില്‍ പങ്കെടുത്ത തനിക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന വിശദീകരണം അടിസ്ഥാന രഹിതമെന്ന് സിസ്റ്റർ ലൂസി കളപ്പുര വ്യക്തമാക്കി. പറയുകയല്ല വിലക്കിക്കൊണ്ട് ഉത്തരവ് ഇടുകയാണ് മദർ സുപ്പീരിയർ ചെയ്തത്. വിശ്വാസികളുടെ പൂർണ്ണ പിന്തുണ തനിക്കുണ്ടെന്നും ഇടവകയിൽ നിന്ന് നൂറിലധികം പേർ ഇതിനോടകം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. വിശ്വാസികളെ ഭിന്നിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് സംശയിക്കുന്നതായും സഭയിലെ മോശം പ്രവണതയ്ക്കെതിരെ ഉള്ള പോരാട്ടം ഇനിയും തുടരുമെന്നും ലൂസി കളപ്പുര. വ്യക്തമാക്കി.