കോട്ടയം: ക്രൈസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ സാധാരണയായി ആഘോഷിക്കാറുള്ളത് ബി ജെ പി ചാനലായ ജനവും ആര്‍ എസ് എസ് അനുഭാവികളാല്‍ നയിക്കപ്പെടുന്ന അമൃതയും സി പി എം ചാനലായ കൈരളി പീപ്പിളുമൊക്കെയാണ്. എന്നാല്‍ ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തില്‍ അവരെ കടത്തിവെട്ടിയത് മനോരമ ന്യൂസും മാതൃഭൂമി ചാനലുമൊക്കെയായിരുന്നു.
ഇക്കാര്യത്തില്‍ ഏതറ്റം വരെയും പോകണമെന്ന കര്‍ശനമായ നിര്‍ദ്ദേശമായിരുന്നു രണ്ടു ചാനലുകളും അവരുടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. അതിന് കാരണവുമുണ്ട്.
ആദ്യം മനോരമയുടെ കത്തോലിക്കാ വിരുദ്ധതയുടെ കാരണം അറിയാം. മനോരമ ഗ്രൂപ്പ് പ്രസിദ്ധീകരണമായ ഭാഷാപോഷിണിയില്‍ രണ്ടു വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഫോട്ടോ വികലമായി ചിത്രീകരിച്ചത് വിവാദമായിരുന്നു.
കെ സി വൈ എം ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും മനോരമ കത്തിക്കുകയും ചെയ്യുന്നത് വരെ കാര്യങ്ങളെത്തി. മനോരമ മാനേജ്മെന്റ് അബദ്ധം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വിവിധ സഭാ മേലധ്യക്ഷന്മാരെ ഫോണില്‍ വിളിച്ച് ഖേദപ്രകടനം നടത്തിയിരുന്നു.
എന്നാല്‍ അതുകൊണ്ടൊന്നും പ്രതിഷേധം ശമിച്ചിരുന്നില്ല. അതിനും രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്ന്, പല ഘട്ടങ്ങളിലായി വിശദമായ എഡിറ്റോറിയല്‍ പരിശോധന നടത്തി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഭാഷാപോഷിണി പോലുള്ള ഒരു പ്രസിദ്ധീകരണത്തില്‍ വന്ന പിശക് മനപ്പൂര്‍വ്വമല്ലെന്ന് വിശ്വസിക്കാന്‍ ബിഷപ്പുമാര്‍ ഉള്‍പ്പെടെ ആരും തയാറായിരുന്നില്ല. അതിനാല്‍ തന്നെ പ്രതിഷേധക്കാരെ ശമിപ്പിക്കാന്‍ സഭയുടെ ഭാഗത്ത് നിന്നും ആത്മാര്‍ത്ഥമായി പരിശ്രമങ്ങള്‍ ഉണ്ടായതുമില്ല.
രണ്ട്, മനോരമ പത്രം മുടങ്ങുമ്പോള്‍ പകരം ദീപികയുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ പല വൈദികരും ഇതൊരവസരമായി കണക്കാക്കി. 'സഭയെ അവഹേളിച്ച മനോരമ മുടക്കുക, ദീപിക വരിക്കാരാകുക' എന്ന പ്രചരണം തന്നെ നടന്നു. അതിനാല്‍ തന്നെ കെ സി വൈ എമ്മിന്റെ പ്രതിഷേധം തടയാന്‍ വൈദികര്‍ ശ്രമിച്ചില്ല, ചിലര്‍ അത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അങ്ങനെ നാടാകെ മനോരമ കത്തിക്കല്‍ അരങ്ങേറി.
ഒടുവില്‍ ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായ ദിവസം ഉച്ചയ്ക്ക് ശേഷം നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ മനോരമ ന്യൂസിലെ വാര്‍ത്താ അവതാരിക നിഷ ഇക്കാര്യം വ്യക്തമായി കെ സി വൈ എമ്മിന്റെ മുന്‍ സംസ്ഥാന അധ്യക്ഷനോട് ചോദിക്കുകയും ചെയ്തു.
എന്തുകൊണ്ട് കന്യാസ്ത്രീ സമരത്തെ കെ സി വൈ എം അനുകൂലിച്ചില്ല എന്നതായിരുന്നു മുന്‍ അധ്യക്ഷനോടുള്ള നിഷയുടെ ചോദ്യം. അത് കെ സി വൈ എമ്മിന്റെ നയമല്ലെന്നായിരുന്നു മറുപടി.
ഉടന്‍ മനോരമയുടെ മനസിലുള്ളത് പുറത്തുചാടി - ഒരു പത്രത്തില്‍ നിസാരമായ ഒരു അച്ചടി പിശക് വന്നാല്‍ പോലും ക്ഷമിക്കാന്‍ തയാറാകാതെ പ്രതികരിക്കാന്‍ എടുത്തുചാടുന്ന കെ സി വൈ എമ്മിന് കന്യാസ്ത്രീ സമരത്തിന്റെ കാര്യത്തില്‍ ആ ശൌര്യമൊന്നും കണ്ടില്ലല്ലോ എന്നായിരുന്നു നിഷയുടെ ചോദ്യം.
അതോടെ മനോരമ അവരുടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്ന നിര്‍ദ്ദേശം എന്തെന്ന് വ്യക്തമായി. പക്ഷേ, ഭാഷാപോഷിണിയിലെ പോക്രിത്തരത്തെ നിസാര അച്ചടി പിശകായി ചിത്രീകരിക്കാന്‍ അവതാരിക ശ്രമിച്ചത് ബാലിശമായിപ്പോയി.
സമാന പ്രശ്നം തന്നെയായിരുന്നു മാതൃഭൂമിയിലും സംഭവിച്ചത്. ഹിന്ദു, ക്രിസ്ത്യന്‍ മതവികാരങ്ങളുടെ കാര്യത്തില്‍ മാതൃഭൂമിയ്ക്ക് അബദ്ധങ്ങള്‍ പിണയുക പതിവാണല്ലോ. പണ്ട് മാതൃഭൂമി പ്രസിദ്ധീകരണത്തില്‍ മുഹമ്മദ് നബിയുടെ ചിത്രം വരച്ചു വച്ചത് മുസ്ലീം ജനതയുടെ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതുപോലെയായിരുന്നു മാതൃഭൂമിയുടെ കാര്യവും.
ഒരിക്കല്‍പ്പോലും മാതൃഭൂമിയു൦ കത്തോലിക്കാ സഭയുമായി തെറ്റാനുള്ള സാഹചര്യം സഭ ഒരുക്കിയിരുന്നില്ല. എന്നാല്‍ ക്രിസ്ത്യന്‍ വിരുദ്ധത മാതൃഭൂമിയുടെ വാര്‍ത്തകളില്‍ പ്രകടമാണ്.
വൈദികരോ ബിഷപ്പുമാരോ കേസില്‍ അകപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ അതിന്റെ ന്യായാന്യായങ്ങള്‍ പരിശോധിക്കാതെ വാര്‍ത്തകള്‍ ഏകപക്ഷീയമായി കൈകാര്യം ചെയ്യുന്നത് മാതൃഭൂമി പതിവാക്കിയിരിക്കുകയാണ്. അത് തന്നെ ഇത്തവണ ഫ്രാങ്കോയുടെ കാര്യത്തിലും ആവര്‍ത്തിച്ചു. ശ്രേയസിന്‍റെ സ്ത്രീപക്ഷ നിലപാടുകള്‍ പണ്ടേ പ്രശസ്തമാണ്.
ഇത്തവണ ഒരു പടികൂടി കടന്നു മാതൃഭൂമി ജോയിന്റ് എംഡികൂടിയായ എം വി ശ്രേയസ്കുമാര്‍ സമരപ്പന്തലിലെത്തി കന്യാസ്ത്രീകള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു. സമരത്തെ പ്രത്യക്ഷത്തില്‍ അനുകൂലിച്ച ഏക മാധ്യമ മുതലാളിയും ശ്രേയസ്കുമാര്‍ ആയിരുന്നു. പക്ഷേ, അത് മാതൃഭൂമിയുടെ കച്ചവട ലക്ഷ്യമായി കണക്കാക്കിയാല്‍ മതിയാകും.
നയിക്കുന്നത് സോഷ്യലിസ്റ്റ് ആണെങ്കിലും ഹിന്ദുത്വമാണ് മാതൃഭൂമിയുടെ അജണ്ട എന്ന് വായനക്കാരന് തോന്നിപോകും. ക്രിസ്ത്യന്‍ വരിക്കാര്‍ മാതൃഭൂമിക്ക് വളരെ പരിമിതവുമാണ്. പക്ഷേ മനോരമയുടെ കാര്യം അതല്ല. എന്തായാലും ഫ്രാങ്കോയുടെ കാര്യത്തില്‍ മനോരമയും മാതൃഭൂമിയും അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ ഏഷ്യാനെറ്റും ന്യൂസ് 18 നുമൊക്കെ മത്സരിച്ച് രംഗത്തെത്തി.
കന്യാസ്ത്രീയ്ക്ക് എതിര് നില്‍ക്കുന്ന വൈദികരെയും ബിഷപ്പുമാരെയും ബഹുമാന വാക്യങ്ങള്‍ ഒഴിവാക്കി ക്രിമിനലുകളെ വിളിക്കുംപോലെ അയാള്‍, ഇയാള്‍ എന്ന് മാത്രമേ അഭിസംബോധന ചെയ്യാവൂ എന്ന് റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഈ മാധ്യമങ്ങളെല്ലാം കര്‍ശന നിര്‍ദ്ദേശവും നല്‍കിയിരുന്നു. അതിനാല്‍ തന്നെ 'ഫാ.' 'മാര്‍' വിളികള്‍ ഉണ്ടായില്ല. മാതൃഭൂമി പത്രത്തിലും ഇത് വ്യക്തമാണ്. ചാനലില്‍ 'അദ്ദേഹം' എന്ന് ലൈവില്‍ പറഞ്ഞ റിപ്പോര്‍ട്ടര്‍ ഉടന്‍ അത് തിരുത്തി 'അയാള്‍' എന്ന് പറയുന്നു. അപ്പോള്‍ മനസിലാകുന്നത് ഇതിനു പിന്നിലുള്ള മാധ്യമ അജണ്ടയാണോ ?
ഏറ്റവു൦ ഒടുവിലാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ബിഷപ്പ് ഫ്രാങ്കോയെ ജയിലില്‍ സന്ദര്‍ശിച്ച വാര്‍ത്ത ഇവര്‍ മത്സരിച്ച് നല്‍കിയത്. മാര്‍ ജോസഫ് കല്ലറങ്ങാട്ട് റോമിന് പോയിട്ട് ഒരാഴ്ചയായി. ഇനി ഒരാഴ്ച കൂടി കഴിഞ്ഞേ മടങ്ങി വരികയുള്ളൂ. അതിനിടയിലാണ് ഇന്നുച്ചയ്ക്ക് 'റോമിലുള്ള' കല്ലറങ്ങാടന്‍ പാലാ സബ് ജയിലില്‍ ഫ്രാങ്കോയെ സന്ദര്‍ശിച്ചിരിക്കുന്നത്. എന്തൊരു ഭയങ്കര ഫ്ലാഷ് ന്യൂസ് ആയിരുന്നു അത് ?