കൊച്ചി∙ കന്യാസ്ത്രീയുടെ പീഡനപരാതിയിൽ അവസാന മിനിറ്റുകളില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് ഒഴിവാക്കിയത് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം.
നിലവിലെ തെളിവുകള്‍ പ്രകാരം ബിഷപ്പിനെ അറസ്റ്റ് ചെയ്‌താല്‍ ഇത് കോടതിയില്‍ നിലനില്‍ക്കില്ലെന്നും പോലീസിനു തിരിച്ചടിയാകുമെന്നുമായിരുന്നു നിയമോപദേശം എന്നാണ് സൂചന.
മാത്രമല്ല ബിഷപ്പിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നു എന്നതും മറ്റൊരു സാഹചര്യമാണ്. അറസ്റ്റിനു ഹൈക്കോടതിയുടെ വിലക്കില്ലെങ്കിലും നിരീക്ഷണം ഉണ്ടെന്നത് പോലീസിനു ജാഗ്രതയ്ക്കുള്ള കാരണമാണ്.
ഈ സാഹചര്യത്തില്‍ നിലവില്‍ ചോദ്യം ചെയ്യലില്‍ ലഭിച്ച മുഴുവന്‍ വിവരങ്ങളും പോലീസ് സംഘം മൂന്നു സംഘങ്ങളായി തിരിഞ്ഞ് വീണ്ടും പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം എജിയെ അറിയിക്കാനും ആ വിവരങ്ങള്‍ കൂടി പരിശോധിച്ച് നാളെ രാവിലെ വീണ്ടും നിയമോപദേശം നല്‍കാമെന്നുമാണ് എ ജി പോലീസിനോട് പറഞ്ഞതെന്നാണ് സൂചന.
മധ്യമേഖല ഐജി വിജയ് സാക്കറെ നേരിട്ട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഓഫിസിലെത്തിയാണ് അഭിഭാഷകരുമായി ചർച്ച നടത്തിയത് .
അത് പ്രകാരമാണ് രണ്ടാംദിവസത്തെ ഏഴു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷവും ബിഷപ്പിനെ പുറത്തേയ്ക്ക് വിട്ടത്. വെള്ളിയാഴ്ചയും രാവിലെ പത്തര മുതല്‍ ചോദ്യം ചെയ്യൽ തുടരുമെന്ന് അന്വേഷണസംഘം അറിയിച്ചു.