കോട്ടയം∙ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെത്തിച്ചു തെളിവെടുത്തു. പീഡനം നടന്ന 20ാം നമ്പർ മുറിയിൽ ഉൾപ്പെടെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. പരാതിക്കാരി ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളെ മാറ്റിയശേഷമാണ് ബിഷപ്പിനെ എത്തിച്ചത്.
മുക്കാല്‍ മണിക്കൂര്‍ നീണ്ട തെളിവെടുപ്പിന് ശേഷം ബിഷപ് ഫ്രാങ്കോയെ തിരികെ കോട്ടയം പൊലീസ് ക്ലബിലേക്ക് എത്തിച്ചു. തെളിവെടുപ്പ് പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്തി. വന്നപ്പോഴും പോയപ്പോഴും പുഞ്ചിരിച്ച മുഖവുമായാണ് ഫ്രാങ്കോ പുറത്തേയ്ക്ക് ഇറങ്ങിയത്. തെളിവെടുപ്പിന്റെ സമയത്തും ഫ്രാങ്കോ കുറ്റം സമ്മതിച്ചില്ല.
അതേസമയം കോടതിയും ആശുപത്രികളും ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളില്‍ ഫ്രാങ്കോ മുളക്കലിനെ എത്തിച്ചപ്പോള്‍ ഉണ്ടായ രീതിയില്‍ കുറവിലങ്ങാട് മഠത്തില്‍ എത്തിച്ചപ്പോള്‍ നാട്ടുകാര്‍ കൂകി വിളിച്ച് പ്രതികരിച്ചില്ല. ഇതോടെ എന്തുകൊണ്ടാണ് നിങ്ങള്‍ ബിഷപ്പിനെ കൂകി വിളിച്ച് കളിയാക്കാന്‍ എത്താത്തതെന്ന ചോദ്യവുമായി ചില ചാനലുകാര്‍ നാട്ടുകാരെ സമീപിക്കുകയും ചെയ്തു. ' അതൊക്കെ മറ്റുള്ളവരുടെ വിവരക്കേടാണ് ഞങ്ങള്‍ അതിനില്ല' എന്നായിരുന്നു നാട്ടുകാരുടെ പ്രതികരണം.
ഉടന്‍ ബിഷപ്പ് തെറ്റുകാരനാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലേ - എന്നായി ചാനല്‍ പ്രവര്‍ത്തകന്റെ അടുത്ത ചോദ്യം. 'അതെയെന്നും അല്ലെന്നും ഞങ്ങള്‍ പറയുന്നില്ല. നിയമം നിയമത്തിന്‍റെ വഴിക്ക് പോട്ടെ' എന്നായി നാട്ടുകാര്‍. മറ്റുള്ള സ്ഥലങ്ങളില്‍ ഒക്കെ നാട്ടുകാര്‍ കൂകി വിളിച്ചാണ് ബിഷപ്പിനെ എതിരേറ്റത് എന്നും ചാനലുകാര്‍ നാട്ടുകാരോട് പറഞ്ഞു. ഞങ്ങള്‍ വന്നത് കണ്ടിട്ടില്ലാത്ത ഒരാള്‍ ഇത്തരം ഒരു സംഭവത്തില്‍ അകപ്പെട്ട് ഇവിടെ വരുന്നതറിഞ്ഞപ്പോള്‍ കാണാന്‍ വേണ്ടി മാത്രമാണ് എന്നും നാട്ടുകാര്‍ പറഞ്ഞു.
എന്തായാലും ബിഷപ്പിനെ തിരികെ കൊണ്ടുവരാന്‍ പുറത്തേയ്ക്ക് ഇറക്കി വാഹനത്തില്‍ കയറ്റി ഗേറ്റിനു പുറത്തേയ്ക്ക് വാഹനം വന്നപ്പോള്‍ മാത്രം ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ മൂന്നോ നാലോ പേര്‍ മാത്രം ഒറ്റത്തവണമാത്രം കൂകി. അത് ചാനലുകള്‍ അപ്പോഴേയ്ക്കും ഏതാനും പേരെ കൂകാന്‍ വേണ്ടി സംഘടിപ്പിച്ചു എന്ന് തോന്നുന്നതുപോലെ ആകുകയും ചെയ്തു. കൂകിയത് കുറവിലങ്ങാട് നിന്നും വന്ന നാല് തൊഴിലാളികള്‍ ആയിരുന്നു.
പീഡനം നടന്ന 2014 –2016 കാലയളവില്‍ ബിഷപ് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, ലാപ്ടോപ് എന്നിവ വീണ്ടെടുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. മഠത്തില്‍ മാത്രം തെളിവെടുപ്പു മതിയെന്ന നിലപാടിലാണ് അന്വേഷണസംഘം. നാളെ ഉച്ചവരെ ബിഷപ്പ് പൊലീസ് കസ്റ്റഡിയില്‍ തുടരും.