ഡൽഹി: ബലാത്സംഗ കേസിലെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി. കേസിലെ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന ഫ്രാങ്കോയുടെ വാദം സുപ്രീം കോടതി തള്ളി.
നേരത്തെ, ബലാത്സംഗക്കേസിൽ ബിഷപ് ഫ്രോങ്കോ മുളയ്ക്കലിന്റെ ജാമ്യം കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദാക്കിയിരുന്നു. ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിച്ചിരുന്നു.
തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്നായിരുന്നു കോടതിയുടെ നടപടി. തുടർച്ചയായി 14 തവണയാണ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണയ്ക്ക് ഹാജരാകാതിരുന്നത്.
പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോ മുളക്കലിന്‍റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഫ്രാങ്കോ സുപ്രീം കോടതിയെ സമീപിച്ചത്. ആവശ്യം സുപ്രീം കോടതിയും നിരാകരിച്ചതോടെ ഫ്രാങ്കോ തുടരന്വേഷണങ്ങളോട് നിരുപാധികം സഹകരിക്കേണ്ടി വരും.