കുവൈറ്റ് : ഇസ്ലാമിക മതവും സംസ്കാരവും ഫ്രഞ്ച് ചരിത്രത്തിന്റെ ഭാഗമാണെന്നും മുസ്ലിമുകളെ ഫ്രാന്‍സ് ബഹുമാനിക്കുന്നുവെന്നും കുവൈത്തിലെ ഫ്രഞ്ച് അംബാസഡർ ആൻ ക്ലെയർ ലെഗെൻഡ്രെ പറഞ്ഞു. പ്രവാചകനെതിരായ കാര്‍ട്ടൂണുകളെ തുടര്‍ന്ന് ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ഫ്രാൻസ് ഒരു അവഹേളനത്തിന്റെയോ തിരസ്കരണത്തിന്റെയോ രാജ്യമല്ലെന്ന് പറഞ്ഞ് ഇസ്ലാമിക ലോകത്തിന് സമാധാന സന്ദേശം നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അല്‍ റായ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. “അവിശ്വാസം ജനിപ്പിക്കാൻ ശ്രമിക്കുന്ന ശബ്ദങ്ങൾ”ക്ക് ശ്രദ്ധ നല്‍കരുതെന്നും മുസ്ലീംകളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കാരിക്കേച്ചറുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തില്ലെന്ന പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസ്ഥാവനയ്ക്ക് പിന്നാലെ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിന് ലോകമെമ്പാടുമുള്ള മുസ്ലീംങ്ങള്‍ ആഹ്വാനം ചെയ്തിരുന്നു.
ഈ മാസം ആദ്യം കാർട്ടൂണ്‍ വിവാദത്തെ തുടര്‍ന്ന് ചരിത്ര അധ്യാപകനെ പാരീസ് നഗരപ്രാന്തത്തിലെ ഒരു സ്കൂളിന് പുറത്ത് ശിരഛേദം ചെയ്തതിന് ശേഷമായിരുന്നു മാക്രോണിന്റെ പരാമര്‍ശം. പിന്നാലെ വ്യാഴാഴ്ച്ച പാരീസിലെ നൈസ് പള്ളിയില്‍ നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.