പാലക്കാട്; പാലക്കാട്ട് രണ്ടു സ്ഥലങ്ങളില്‍ നിന്നായി ഇരുപത്തിരണ്ടു കിലോ കഞ്ചാവും അൻപത് പ്ലാസ്റ്റിക് കുപ്പികളിലായി ഹഷീഷ് ഓയിലും പൊലീസ് പിടികൂടി. മലപ്പുറത്തുകാരായ രണ്ടുപേരും ഒരു ചെര്‍പ്പുളശേരിക്കാരനും അറസ്റ്റിലായി.
തമിഴ്നാട് അവിനാശിയില്‍ നിന്ന് കാറിൽ കൊണ്ടുവരുകയായിരുന്ന 22 കിലോ കഞ്ചാവാ ഒറ്റപ്പാലത്തുവച്ച് പൊലീസ് പിടികൂടിയത്. മായന്നൂര്‍ പാലത്തിന് സമീപത്തുവച്ച് കഞ്ചാവ് മറ്റെരാള്‍ക്ക് കൈമാറാനിരിക്കുകയായിരുന്നു. മലപ്പുറം കണ്ണമംഗലം സ്വദേശികളായ സിറാജ്, സുധീഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ഏകദേശം പതിനഞ്ചു ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണിതെന്നാണ് സൂചന.
പാലക്കാട് നഗരത്തിലെ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഭാഗത്തു വച്ചാണ് ഇടപാടുകാരെ കാത്തുനില്‍ക്കെ ഹഷീഷ് ഒായില്‍ വില്‍പ്പനക്കാരന്‍ പിടിയിലായത്. ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന അന്‍പതു കുപ്പി ഹഷീഷ് ഒായില്‍ നോര്‍ത്ത് പൊലീസ് കണ്ടെത്തി.
ചെർപ്പുളശ്ശേരി തൃക്കടീരി സ്വദേശി മൻസൂർ അലിയാണ് അറസ്റ്റിലായത്. ഒരോ കുപ്പികളിലും അഞ്ച് ഗ്രാം വീതം ഹഷീഷ് ഒായില്‍ ഉണ്ടായിരുന്നു.
ഒരു കുപ്പി ആറായിരം രൂപയ്ക്കായിരുന്നു വില്‍പ്പന നടത്തിയിരുന്നത്. രണ്ടു കേസുകളിലും പ്രതികളുമായി ബന്ധമുളള മറ്റ് ഇടപാടുകാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.