കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ തേടി എന്‍ഐഎയുടെ അന്വേഷണം ദുബായിലേക്ക്. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫൈസല്‍ ഫരീദ് എന്ന അജ്ഞാത സ്വര്‍ണക്കടത്തുകാരനെ മൂന്നാം പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന വന്‍ തുക ഫൈസല്‍ ഫരീദും സംഘവും ദേശവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുന്നതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഫൈസലാണ് കോൺസുലേറ്റിന്റെ പേരിൽ ബാഗേജ് അയച്ചതെന്ന് സരിത്ത് കസ്റ്റംസിനു മൊഴിനൽകിയിരുന്നു.
ചില ബാഗേജുകൾ വരുമ്പോൾ സരിത്ത് സ്വന്തം കാറിലാണ് വന്നിരുന്നത്. ഈ കാറിൽ വരുമ്പോൾ ബാഗേജ് ഏറ്റുവാങ്ങിയശേഷം സരിത്ത് പേരൂർക്കട ഭാഗത്തേക്കാണ് ആദ്യം പോകാറുള്ളത്. അവിടെവെച്ച് ബാഗേജിലെ സ്വർണം ഫൈസലിന്റെ ആളുകളെത്തി ഏറ്റുവാങ്ങുകയാണെന്നാണ് എൻ.ഐ.എ.യുടെ നിഗമനം.
ഒരാഴ്ചയായി ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷും സന്ദീപും എൻഐഎയുടെ വലയിലായതായാണു സൂചന. സ്വപ്‍നയുടെ മുൻകൂർ ജാമ്യപേക്ഷയിൽ സ്വപ്നയ്ക്ക് അനുകൂലമായ വിധി വന്നാൽപോലും എൻഐഎ ചുമത്തിയ യുഎപിഎ വകുപ്പുകൾ നിലനിൽക്കുന്നത് കാരണം ഏത് നിമിഷവും അറസ്റ്റിലാവാം.