തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ കേരളത്തെ വ്യാജ ഏറ്റുമുട്ടൽ കൊലകളുടെ നാടാക്കി മാറ്റിയെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്.വയനാട് വൈത്തിരിയിൽ പ്രത്യാക്രമണ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്ന് ഭരണകൂടം പറഞ്ഞ സി പി ജലീലിനെ പോലീസ് ഏകപക്ഷീയമായി വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് സൂചനകളുള്ള ഫോറൻസിക് റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്.
ഫോറൻസിക് റിപ്പോർട്ടിലെ പരാമർശങ്ങളോട് പ്രതികരിക്കാൻ ആഭ്യന്തരവകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണം. ഇത്തരം സംഭവങ്ങളിൽ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണങ്ങൾ നടത്തുകയും എക്സ്ട്രാ ജുഡീഷ്യൽ കൊലപാതകങ്ങൾക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും വേണം - പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിൽ യു പി മോഡൽ റിവോൾവർ രാജ് നടപ്പിലാക്കാനുള്ള ശ്രമങ്ങൾക്കെതിരെ സാമൂഹിക ജാഗ്രത ശക്തിപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.