ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി. വൈക്കം സ്വദേശിയായ ഹാദിയയും കൊല്ലം സ്വദേശി ഷെഫിൻ ജഹാനും തമ്മിലുള്ള വിവാഹത്തിൽ ഇടപെടാനാകില്ല. വിവാഹം നിയമവിരുദ്ധമായ നടപടിയല്ല. വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ട് എന്‍ഐഎയ്ക്ക് അന്വേഷണം തുടരാം. വിവാഹം എന്‍ഐഎ അന്വേഷിക്കരുത്. അന്വേഷണവും വിവാഹവും രണ്ടു കാര്യമാണെന്നും സുപ്രീംകോടതി പറഞ്ഞു.
കേസില്‍ ഹാദിയ കക്ഷി ചേര്‍ന്നു. കേസ് അടുത്തമാസം 22ന് വീണ്ടും പരിഗണിക്കും. ഹേബിയസ് കോർപസ് പരിഗണിച്ചു വിവാഹം റദ്ദാക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിവാഹത്തിന്റെ കാര്യത്തിൽ നിലപാട് എഴുതി നൽകാനും കോടതി ഹാദിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുമുൻപ് അറിക്കാനുള്ളത് ഹാദിയ കോടതിയെ അറിയിക്കണമെന്നാണ് ആവശ്യം.
ഹാദിയയും ഷെഫീന്‍ ജഹാനും തമ്മിലുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് ഷെഫീന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്.