ജിദ്ദ: തീർത്ഥാടനത്തിൽ മറ്റു അഭിപ്രായാന്തരങ്ങൾ സൗദി അറബ്യ കുത്തിപ്പൊക്കാറില്ല. ഹജ്, ഉംറ അനുഷ്ട്ടാന്തങ്ങൾക്കു ആതിഥേയത്വം വഹിക്കുന്ന രാജ്യമെന്ന നിലയിൽ സൗദിയുടെ പ്രഖ്യാപിത നയമാണത്. ആനുകാലിക അന്താരാഷ്‌ട്ര വിഷയങ്ങളിൽ വിരുദ്ധ ദ്രുവങ്ങളിൽ നിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള തീര്ഥാടകർക്കും മറ്റേതു രാജ്യങ്ങളിൽ നിന്നുമുള്ള തീര്ഥാടകർക്കെന്ന പോലെ എല്ലാ സൗകര്യങ്ങളും ഒരുക്കി സ്വീകരിക്കുകയാണ് സൗദിയുടെ ഇതഃപര്യന്തമുള്ള നിലപാട്.
ഇറാനും സൗദിയും പാലിക്കുന്ന രാഷ്ട്രീയവും മറ്റുമായ അഭിപ്രായാന്തരങ്ങൾ പ്രത്യേകം പറയേണ്ടതില്ല. എന്നാലും ആഗസ്ത് അവസാനത്തിൽ നടക്കുന്ന ഈ വർഷത്തെ വിശുദ്ധ ഹജ് കർമ്മത്തിൽ പങ്കെടുക്കാൻ ഇറാനിൽ നിന്നും തീര്ഥാടകരെത്തും. ഇറാനിൽ നിന്നുള്ള എമ്പത്തയ്യായിരം തീർത്ഥാടകരാണ് വരുന്ന ഹജിൽ പങ്കെടുക്കുക. ഇവരെ സേവിക്കാനായി മുവ്വായിരത്തോളം ജീവനക്കാരും എത്തും. ഇറാൻ തീർത്ഥാടകരുടെ കാര്യങ്ങൾ ശ്രദ്ധിക്കാനും അതിൽ താല്പര്യം എടുക്കാനായി ഹജ് സീസണിൽ ഒരു ഇറാൻ തീർത്ഥാടക ബ്യുറോ സൗദിയിൽ പ്രവർത്തിക്കും. ഇത് സംബന്ധിച്ച ധാരണയും സൗദി അറേബ്യയുടെ രൂപപ്പെട്ടിട്ടുടെന്നാണ് വിവരം.
ഇറാൻ ഹാജിമാരുടെ കാര്യങ്ങൾ സംബന്ധിച്ച ചർച്ചകളും പ്രാഥമിക ഉഭയകക്ഷി ധാരണകളും ചർച്ച ചെയ്യാനും രൂപപ്പെടുത്താനുമായി ഇറാനിൽ നിന്നുള്ള സംഘം കഴിഞ്ഞ നാളുകളിൽ സൗദിയിൽ എത്തിയിരുന്നു. ഇറാൻ ഹജ് തീർത്ഥാടന സംഘടനയുടെ മേധാവി ഹാമിദ് മുഹമ്മദ് സൗദിയുടെ ഹജ് മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബന്തനെ സന്ദർശിച്ച് നടത്തിയ ചർച്ചകളിലാണ് ഇത് സംബന്ധിച്ച പല ധാരണകൾക്കും രൂപം കൈവന്നത്.
ഇറാൻ പോലെ സൗദിയുടെ എതിർ ചേരിയിൽ നിൽക്കുന്ന ഖത്തറിൽ നിന്നുള്ള തീർത്ഥാടകരുടെ കാര്യവും സൗദി അറേബ്യ അനുഭാവപൂർവമാണ് പരിഗണിക്കാറ് . ഇക്കഴിഞ്ഞ റംസാനിൽ ഖത്തരിൽ നിന്നുള്ള ഉംറ തീർത്ഥാടകരെ സൗദി അറേബ്യ സ്വീകരിച്ചിരുന്നു.
2015 ലെ ഹജ് വേളയിൽ മിനായിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറു കണക്കിന് ഇറാൻ ഹാജിമാർ ഉൾപ്പെടെയുള്ളവർ മരണപ്പെട്ടിരുന്നു. ഇതിനെ തുടന്ന് 2016 ലെ ഹജ് ഇറാൻ ബഹിഷ്കരിച്ചിരുന്നെങ്കിലും 90000 തീർത്ഥാടകർ കഴിഞ്ഞ വർഷത്തെ ഹജിൽ പങ്കെടുത്തിരുന്നു.