ജിദ്ദ: ഹാജിമാരുടെ വരവ് അവസാനിക്കാൻ ഒരു ആഴ്ച മാത്രം ബാക്കി നിൽക്കേ, ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ എണ്ണം ഒരു ലക്ഷത്തി നാലായിരം കവിഞ്ഞു. അതേസമയം, ഹജ്ജിനെത്തിയ ഇരുപത്തിയാറ് ഇന്ത്യക്കാർ മരണപ്പെടുകയും ചെയ്തു. രണ്ടു പ്രസവവും ഇന്ത്യൻ ഹാജിമാരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മദീനയിലെ പ്രിൻസ് മുഹമ്മദ് വിമാനത്താവളത്തിലേക്കുള്ള ഇന്ത്യൻ ഹാജിമാരുടെ വരവ് തീർന്നെങ്കിലും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ മദീനയിലേക്കുള്ള പ്രവാഹം തുടരുകയാണ്. മദീനയിൽ ദിനംപ്രതി ശരാശരി തൊണ്ണൂറ്റി അഞ്ചു എന്ന തോതിലാണ് ഹജ്ജ് വിമാനങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത്. ഇവയിലൂടെ ശരാശരി ഇരുപത്തിനാലായിരം ഹാജിമാരാണ് ദിനേന പ്രവാചകന്റെ പട്ടണത്തിൽ എത്തിച്ചേർന്നു കൊണ്ടിരിക്കുന്നത്
അതിനിടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തി മുന്നൂറു പേരെ സൗദി ഭരണാധികാരി സൽമാൻ രാജാവ് തന്റെ സ്വന്തം ചിലവിൽ വിശുദ്ധ ഹജ്ജ് നിർവഹിക്കാൻ ക്ഷണിച്ചു. ഏഷ്യ, ആഫ്രിക്ക, യൂറോപ് വന്കരകളിലെ തൊണ്ണൂറു രാജ്യങ്ങളിൽ നിന്നുള്ള ഇത്രയും പേരുടെ ഹജ്ജ് കാര്യങ്ങൾ രാജാവിന്റെ നിർദേശപ്രകാരം സൗദി മതകാര്യ മന്ത്രാലയമാണ് ഏർപ്പാടാക്കുന്നത്. ഇരുപത്തി രണ്ടു കൊല്ലങ്ങൾക്കു മുമ്പ് സൗദി അറേബ്യ ആവിഷ്കരിച്ച വിശിഷ്ട വ്യക്തിത്വങ്ങൾക്കായി ഭരണാധികാരി സ്പോൺസർ ചെയ്യുന്ന ഹജ്ജിലൂടെ മൊത്തം 43547 പേർക്ക് പ്രയോജനകരമായിട്ടുണ്ടെന്ന് മതകാര്യ വകുപ്പ് മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് അബ്ദുൽഅസീസ് ആലുശൈഖ് വിവരിച്ചു.
ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ സൗദി അറേബ്യയിലെ സുപ്രീം ജുഡീഷ്യറി പൊതുജനങ്ങളെ ആഹ്വാനം ചെയ്തു. നടപ്പുമാസം 29 ശനിയാഴ്ച അസ്തമയത്തിൽ ചന്ദ്രപ്പിറവി ദൃശ്യമാകുന്നത് നിരീക്ഷിക്കണമെന്നാണ് ആഹ്വാനം. നഗ്നനേത്രങ്ങൾ, ടെലെസ്കോപ് എന്നിവകളിലൂടെ ചന്ദ്രക്കല ദർശിക്കുന്നവർ അക്കാര്യം തൊട്ടടുത്തുള്ള ബന്ധപ്പെട്ട വിഭാഗങ്ങളെ വിവരമറിയിക്കുകയും സാക്ഷ്യം രേഖപ്പെടുത്തണമെന്നും സുപ്രീം
ഹാജിമാരുടെ സുരക്ഷ മുൻനിർത്തിയുള്ള ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും പൂർത്തീകരിച്ചതായും ഹജ്ജ് സുരക്ഷയ്ക്ക് വേണ്ടിയുള്ള സർവ സജ്ജീകരണങ്ങളും കൈക്കൊണ്ടതായും ഫീൽഡിൽ നേതൃത്വം നൽകുന്ന സുരക്ഷാ ഉദ്യോഗസ്ഥന്മാർ വിവരിച്ചു. മിനായിലെ ഹജ്ജ് സുരക്ഷാ ആസ്ഥാനത്തു വ്യാഴാഴ്ച ചേർന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു
ഉദ്യോഗസ്ഥന്മാർ. മിനായിലെ കല്ലെറിയൽ കർമം നടക്കുന്ന സ്ഥലത്തെ ബൃഹത്തായ പാലങ്ങൾ അപകടങ്ങൾ പരമാവധി ഇല്ലാതാക്കാൻ സഹായിക്കുമെന്നും എന്നിട്ടും ഉണ്ടാകുന്ന തിക്കും തിരക്കും തുടർന്നുണ്ടാകുന്ന അത്യാഹിതങ്ങളും നേരിടാൻ വേണ്ടതെല്ലാം ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഹജ്ജ് സുരക്ഷാ അധികൃതർ വിശദീകരിച്ചു. ജംറാത്ത് സുരക്ഷ, അടിയന്തര കർമ്മ സേന, തിരക്ക് നിയന്ത്രണ വിഭാഗം, പൊതുസുരക്ഷ, രഹസ്യപൊലീസ് , ഡിപ്ലോമാറ്റിക് സെക്യൂരിറ്റി തുടങ്ങി വിവിധ വിഭാഗങ്ങളായാണ് ഹജ്ജ് സുരക്ഷ നിർവഹിക്കപ്പെടുന്നത്. ഹറമിലെ മുക്കുമൂലകളിൽ കണ്ണിമവെട്ടാതെ പ്രവർത്തിക്കുന്ന ക്യാമറകളിലൂടെ ഓപ്പറേഷൻ കേന്ദ്രത്തിൽ നിന്ന് എവിടെയും ഏതുനിമിഷവും ഉണ്ടാകുന്ന സംഭവ വികാസങ്ങളിൽ ആവശ്യം പോലെ സുരക്ഷാ വിഭാഗങ്ങൾ ഇടപെടും.