തിരുവനന്തപുരം: മൽസ്യവില്പന നടത്തി ഉപജീവനം മാർഗം തേടിയ കോളേജ് വിദ്യാർത്ഥിനി ഹനാന് സ്വന്തമായി വീടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭ്യര്‍ത്ഥന സത്യം ഓൺലൈനിലൂടെ സഫലമായി.
ഹനാനെ സംരക്ഷിക്കേണ്ടത് മലയാളി സമൂഹത്തിന്‍റെ ബാധ്യതയാണെന്നും ഹനാന് സ്വന്തമായി ഒരു വീട് നിര്‍മ്മിക്കാന്‍ സഹായിക്കണം എന്നുമുള്ള പ്രതിപക്ഷ നേതാവിന്‍റെ അഭ്യര്‍ത്ഥന സത്യം ഓണ്‍ലൈനില്‍ വായിച്ച കുവൈറ്റിലെ പ്രവാസി മലയാളിയും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ തൊടുപുഴ സ്വദേശി ജോയ് മുണ്ടക്കാട് ആണ് ഇതിനായി അഞ്ച് സെന്റ് ഭൂമി നൽകാൻ തയാറായിരിക്കുന്നത്.
<ജോയ് മുണ്ടക്കാട് കുടുംബത്തോടൊപ്പം>
പാലാ രാമപുരം അന്ത്യാളത്താണ് ജോയ് മുണ്ടക്കാട് ഭൂമി സൌജന്യമായി നല്‍കുക. ഹനാൻ പഠിക്കുന്ന അൽ ഹസർ കോളേജിൽ പോയിവരാനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് തൊടുപുഴയോടടുത്ത അന്ത്യാളത്ത് ഭൂമി നല്‍കുന്നതെന്ന് തൊടുപുഴ സ്വദേശി കൂടിയായ ജോയ് മുണ്ടക്കാട് സത്യം ഓൺലൈനോട് പറഞ്ഞു.
വാര്‍ത്ത വായിച്ച ജോയ് മുണ്ടാക്കാട് ഭൂമി നല്‍കാനുള്ള സന്നദ്ധത ആദ്യം സത്യം കുവൈറ്റ് നാഷണല്‍ ഹെഡ് സണ്ണി മണര്‍കാടിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഹനാന് സൗജന്യ വിദ്യാഭ്യാസമൊരുക്കിയ പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട് വസ്തു കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ സത്യം ഓണ്‍ലൈന്‍ എഡിറ്ററെ ചുമതലപ്പെടുത്തി ജോയ് മുണ്ടക്കാട് കത്ത് നല്‍കിയിട്ടുണ്ട്.
വസ്തു കൈമാറ്റത്തിനുള്ള ചുമതല നേരിട്ട് നിര്‍വ്വഹിക്കാന്‍ സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേലിനോട് പ്രതിപക്ഷ നേതാവ് ആവശ്യപെട്ടു. ഭൂമി നല്‍കാന്‍ സന്നദ്ധത അറിയിച്ച ജോയ് മുണ്ടാക്കാടിനെ പ്രതിപക്ഷ നേതാവ് നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.