ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ തനിക്ക് നേരിടേണ്ടി വന്നതായി സിബിഐ മുന്‍ ഡയറക്ടര്‍ ആര്‍.കെ. രാഘവന്‍. 'എ റോഡ് വെല്‍ ട്രാവല്‍ഡ്' എന്ന പുസ്തകത്തിലാണ് രാഘവന്‍ ഇക്കാര്യം പറയുന്നത്.
മോദിയുടെ രാഷ്ട്രീയ എതിരാളികള്‍ തനിക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ത്തി. കലാപത്തില്‍ മോദിക്ക് പങ്കുള്ളതായി തെളിവുകള്‍ ഇല്ലാതിരുന്നതിനാല്‍ അവര്‍ നിരാശരായിരുന്നു. താന്‍ മോദിയെ പിന്തുണയ്ക്കുകയാണെന്ന് അവര്‍ ആരോപിച്ചു. തന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗപ്പെടുത്തിയെന്നും സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവിയായിരുന്ന രാഘവന്‍ പറയുന്നു.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ നരേന്ദ്ര മോദി അക്ഷോഭ്യനായിരുന്നു. നൂറോളം ചോദ്യങ്ങളില്‍ ഒന്നില്‍ നിന്ന് പോലും ഒഴിഞ്ഞു മാറുകയോ ഇടവേള ആവശ്യപ്പെടുകയോ ചെയ്തില്ല. എസ്‌ഐടി ഓഫീസിലെ തന്റെ ചേംബറില്‍ ഒമ്പത് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്.
സംസ്ഥാന ഭരണകൂടത്തിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയായിരുന്ന മോദി നേരിട്ട് എത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹം അത് അംഗീകരിച്ച് ഗാന്ധിനഗറിലെ ഓഫിസിലെത്തി. ഗാന്ധിനഗറിലെ ഓഫിസിലേക്കു വിളിച്ചുവരുത്തി അന്വേഷണ സംഘത്തിലുണ്ടായിരുന്ന അശോക് മല്‍ഹോത്രയാണു ചോദ്യം ചെയ്തത്.
രാത്രി വൈകിയാണ് ചോദ്യം ചെയ്യല്‍ അവസാനിച്ചത്. ആഹാരം കഴിക്കാന്‍ ഇടവേള വേണോ എന്ന ചോദിച്ചപ്പോള്‍ വേണ്ട എന്നായിരുന്നു മറുപടി. ഓഫീസില്‍ നിന്ന് ഒരു കപ്പ് കാപ്പി പോലും കുടിച്ചില്ല. കുടിക്കാനുള്ള വെള്ളം അദ്ദേഹം തന്നെ കൊണ്ടുവന്നിരുന്നുവെന്നും രാഘവന്‍ പറയുന്നു.