കരിയറിലെ നിർണായകമായ പരിക്കിനെ തുടർന്ന് കളിയിൽ നിന്ന് വിട്ടുനിക്കേണ്ടി വന്ന കാലം ഓർമിച്ച് ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ രംഗത്ത്. മുമ്പ് 2018 ൽ ഏഷ്യാ കപ്പിനിടെ ഏറ്റ ഗുരുതരമായ പരിക്ക് കരിയര്‍ തന്നെ അവസാനിപ്പിക്കുമെന്ന് ഭയപ്പെട്ടിരുന്നതായാണ് പാണ്ഡ്യയുടെ വെളിപ്പെടുത്തൽ.
അന്ന് പാകിസ്താനെതിരേ നടന്ന ഏഷ്യാ കപ്പിലെ മല്‍സരത്തില്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് പുറം ഭാഗത്തിനേറ്റ പരിക്ക് കാരണം ഹാര്‍ദിക് ഗ്രൗണ്ടില്‍ വീണത്. അന്നു പരിക്കേറ്റപ്പോള്‍ ഇനിയൊരിക്കലും ക്രിക്കറ്റിലേക്കു മടങ്ങിവരാന്‍ കഴിയില്ലെന്നും കരിയര്‍ അവസാനിച്ചുവെന്ന് കരുതി.
കാരണം ക്രിക്കറ്റില്‍ ഈ തരത്തില്‍ ഗ്രൗണ്ടില്‍ വച്ച് ആരെയും സ്‌ട്രെച്ചറില്‍ പുറത്തേക്കു കൊണ്ടു പോവുന്നത് താനൊരിക്കലും കണ്ടിട്ടില്ല. 10 മിനിറ്റോളം അന്നു ബോധരഹിതനായി കിടന്നു. തുടര്‍ന്ന് ബോധം കിട്ടിയപ്പോഴും വേദനയില്‍ ഒരും കുറവും ഉണ്ടായിരുന്നില്ല. ഹാർദിക് പറയുന്നു.
അന്നത്തെ പരിക്കിനു ശേഷം നേരെ വിശ്രമത്തിലേക്കാണ് താന്‍ പോയത്. ദീര്‍ഘകാലം വിശ്രമിക്കുന്നതിന് മുമ്പ് അവസാനമായി താന്‍ കളിച്ച ടൂര്‍ണമെന്റ് ഏഷ്യാ കപ്പായിരുന്നു. ഹാർദിക് ഓർക്കുന്നു. 2018 സപ്തംബറിനു ശേഷം ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ഹാര്‍ദിക് കളിച്ചിട്ടില്ല. കരിയറില്‍ ഇതുവരെ 11 ടെസ്റ്റുകളിലാണ് അദ്ദേഹം ഇന്ത്യക്കായി ഇറങ്ങിയത്.
ശസ്ത്രക്രിയ കഴിഞ്ഞതോടെ ടെസ്റ്റില്‍ ഇനി ഇന്ത്യക്കു വേണ്ടി കളിക്കുന്നത് വെല്ലുവിളിയാവുമോയെന്നറിയില്ല. ടെസ്റ്റ് താരം മാത്രമായിരുന്നെങ്കില്‍ വീണ്ടും ടെസ്റ്റ് കളിച്ച് റിസ്‌കെടുക്കാന്‍ താന്‍ തയ്യാറാവുമായിരുന്നു. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ടീമില്‍ തനിക്കുള്ള പ്രാധാന്യം എന്താണെന്ന് അറിയാമെന്നും ഹാര്‍ദിക് പറഞ്ഞു.