എ കെ ജി യുടെ കൊച്ചു മകൾ തട്ടമിട്ടു എങ്കിൽ, പിണറായിയുടെ ഓമന മകളും തട്ടമിട്ട് കൂടായ്കയില്ല" - ശ്രദ്ധേയമായ ഈ പ്രഖ്യാപനം ഒ. അബ്ദുള്ളയുടേതാണ്. അദ്ദേഹം ഇന്നലെ 'ഫേസ് ബുക്കി'ൽ കോറിയിട്ടതാണീ ശ്രദ്ധേയമായ വരികൾ. മലയാളികളെ പരിചയപ്പെടുത്തേണ്ടതില്ല അബ്ദുള്ളാ സഹീബ്ബിനെ. ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രം 'മാധ്യമ'ത്തിന്റെ മുൻ പത്രാധിപരാണ് ഒ. അബ്ദുള്ള.
അദ്ദേഹത്തിന്റെ മതമൗലിക കാഴ്ചപ്പാടും നിലപാടും മലയാളികൾക്ക് സുപരിചിതം. ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണത്രെ അദ്ദേഹം മാധ്യമം വിട്ടത്. എന്നാലും അബ്ദുള്ളയുടെ തീവ്ര ഇസ്ലാമിക കാഴ്ചപ്പാടിലോ നിലപാടിലോ തെല്ലും മാറ്റമില്ല. അവ കൂടുതൽ തീവ്രമായോ എന്നേ സംശയം ഉള്ളൂ.
ഇവിടെ ഉദ്ധരിച്ച അബ്ദുള്ളയുടെ അത്യന്തം പ്രകോപനപരമായ വാചകം ആ സംശയം ബലപ്പെടുത്തുന്നു. അതിലൂടെ അദ്ദേഹം പ്രകോപിപ്പിക്കുന്നത് 'ലവ് ജീഹാദി'നെതിരെ പ്രതിജ്ഞാബദ്ധരായ ഹിന്ദുത്വവാദികളെ മാത്രമല്ല, തൊട്ടതിനും പിടിച്ചതിനുമൊക്കെ മതേതരത്വത്തെ പിടിച്ച് ആണയിടുന്നവരെയും സർവോപരി സാക്ഷാൽ പിണറായി വിജയനെയും സർവ്വ സഖാക്കളെയുമാണ്.
അത് മനസിലാക്കാൻ വരികൾക്കിടയിലൂടെ വായിക്കണമെന്നില്ല. അത്ര ലളിതവും വ്യക്തവുമാണ് അബ്ദുള്ളയുടെ വരികൾ. പ്രകോപനപരം എന്നതിനെക്കാളേറെ പൊതു സമൂഹത്തോട് തന്നെയുള്ള ഒരു പരസ്യമായ വെല്ലുവിളിയും അതിലുപരി ഭീഷണിയുമാണ് അബ്ദുള്ളയുടെ പ്രഖ്യാപനം.
ഒരു മതമൗലിക വാദിയുടെ ആഗ്രഹത്തിൽ അധിഷ്ഠിതമായ ജൽപനമായി അവഗണിക്കാവുന്നതല്ല അത്. നമ്മുടെ മുഖ്യമന്ത്രിയുടെ ഓമന മകൾക്ക്, അബ്ദുള്ള പറയുന്നത് പ്രകാരം തട്ടമിടേണ്ട അവസ്ഥ ഇതിനകം തന്നെ സംജാതമായോ എന്നാണ് ഇനി അറിയേണ്ടത്.
ഹരി എസ്. കർത്താ