തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യനയത്തിന്റെ കരട് മന്ത്രിസഭയുടെ അംഗീകാരം. സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ രേഖ നിര്‍ബന്ധമാക്കിയാണ് പുതിയ ആരോഗ്യനയം. സര്‍ക്കാര്‍ നടപ്പിലാക്കുന്ന വാക്‌സിനേഷന്‍ പദ്ധതികള്‍ക്കെതിരെ പലിയിടങ്ങളിലും അനാവശ്യ പ്രചാരണവും പ്രതിഷേധവും നടക്കുന്ന സാഹചര്യത്തിലാണ് പുതിയ ആരോഗ്യ നയത്തില്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്.
സമഗ്ര ആരോഗ്യനയം രൂപീകരിക്കുന്നതിന് ഡോ.ബി.ഇക്ബാല്‍ ചെയര്‍മാനായി രൂപീകരിച്ച 17 അംഗ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കരട് ആരോഗ്യ നയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ആരോഗ്യ വകുപ്പിനെ പൊതുജനാരോഗ്യം, ക്‌ളിനിക്കല്‍ വിഭാഗം എന്നിങ്ങനെ രണ്ടായി വിഭജിക്കാന്‍ നയത്തില്‍ ശുപാര്‍ശയുണ്ട്.
വാക്‌സിന്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ക്യാമ്പയിനുകളെ പരാജയപ്പെടുത്താന്‍ നടപടിയെടുക്കുമെന്നും ആരോഗ്യ നയത്തില്‍ വ്യക്തമാക്കുന്നുണ്ട്. ആരോഗ്യരംഗത്തെ പൊതുജനാരോഗ്യം, ക്ലിനിക്ക് എന്നിങ്ങനെ രണ്ടായി വിഭജിക്കുമെന്ന് ഇത് സംബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വൈകീട്ട് ആറുവരെയാക്കും. ആരോഗ്യ രംഗത്ത് കനത്ത കച്ചവട വത്കരണം കടന്ന് വരുന്നത് ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നും മന്ത്രി പറഞ്ഞു.
റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ:
ആരോഗ്യവകുപ്പിനെ മെഡിസിൻ, ആയുഷ് എന്നിങ്ങനെ രണ്ടായി തിരിക്കും
മെഡിക്കൽ കോളജുകൾക്ക് പ്രവർത്തന സ്വയംഭരണം
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം വൈകിട്ട് ആറുവരെ
ട്രാൻസ്ജെൻഡറുകൾക്ക് പ്രത്യേക ആരോഗ്യ ക്ലിനിക്കുകൾ
സ്കൂൾ പ്രവേശനത്തിന് വാക്സിൻ എടുത്ത രേഖ നിർബന്ധം