തിരുവനന്തപുരം: തിരുവനന്തപുരം മണക്കാട് വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന ഭർത്താവിനെ അറസ്റ്റ് ചെയ്തു. തിരുനെൽവേലിയിൽ നിന്നാണ് മാരിയപ്പന്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. തൂക്കുക്കുടി സ്വദേശിനിയായ കനിയമ്മയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
മണക്കാട് മുക്കോലക്കൽ ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മകൻ മണികണ്ഠനാണ് മൃതദേഹം കണ്ടത്. സംഭവത്തിന് തൊട്ടുമുൻപ് ഭർത്താവ് മാരിയപ്പൻ വീട്ടിൽ നിന്ന് പോവുന്നത് മകനും നാട്ടുകാരും കണ്ടിട്ടുണ്ട്. പിന്നാലെ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.
ഞായറാഴ്ച വൈകീട്ട് സിനിമയ്ക്ക് പോയി വന്നതാണ് കനിയമ്മയും മാരിയപ്പനും. രാത്രി കനത്ത മഴ പെയ്ത സമയത്താകാം കൊലപാതകം നടന്നതെന്ന് അയൽവാസികൾ പറയുന്നു. വർഷങ്ങളായി തലസ്ഥാനത്ത് പാത്രക്കച്ചവടം നടത്തുന്നവരാണ് തമിഴ് കുടുംബം. മണക്കാട്ടെ വാടകവീട്ടിലെത്തിയിട്ട് നാലുമാസം കഴിഞ്ഞു. മറ്റൊരു മകനും മകളും തമിഴ്നാട്ടിലാണ്.