ഹൂസ്റ്റണ്‍ : മദ്യപിച്ച് ലക്കുകെട്ട് 20 കാരി ഓടിച്ച വാഹനം നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ അമ്മയ്ക്കും കൈക്കുഞ്ഞിനും ദാരുണാദ്യം. ഇടികൊണ്ട വാഹനത്തിലുണ്ടായിരുന്ന ഷൈല ജോസഫും (36) മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ യു എസിലെ ഹൂസ്റ്റണ്‍ ഗള്‍ഫ് ഫ്രീവേയിലായിരുന്നു നാടിനെ നടുക്കിയ അപകടം അരങ്ങേറിയത്. വെറോനിക്കാ റിവാസ് (20) എന്ന യുവതി ഓടിച്ചിരുന്ന വാഹനമാണ് ഷൈല യാത്ര ചെയ്തിരുന്ന കാറിന്റെ പുറകില്‍ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ രണ്ടുപേരും കാറിനകത്തുവെച്ചുതന്നെ മരിച്ചു. കുഞ്ഞ് കാര്‍ സീറ്റിലായിരുന്നു. യു ടി എം ബിയിലെ ജീവനക്കാരിയായിരുന്ന ഷൈല പ്രസവാവധിയിലായിരുന്നു.
വെറോനിക്കയേയും പാസഞ്ചര്‍ സീറ്റിലുണ്ടായിരുന്ന 17 വയസ്സുള്ള പെണ്‍കുട്ടിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെറോനിക്കയുടെ പേരില്‍ പോലീസ് 'ഇന്റോക്സിക്കേഷന്‍ മാന്‍ സ്ലോട്ടറി'ന് കേസ്സെടുത്ത് ജയിലിലടച്ചു. 30,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
മദ്യപിച്ച് വാഹനം ഓടിക്കുന്നതാണ് ടെക്സസ്സില്‍ ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നും, ഇതിനെതിരെ ശക്തമായ മുന്നറിയിപ്പും, ബോധവല്‍ക്കരണവും നടത്തിയിട്ടും അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ഉല്‍കണ്ഠാജനകമാണെന്നും പോലീസ് അധികൃതര്‍ പറയുന്നു.