ദുബായ് ∙ അതിവേഗയാത്രയുടെ അത്ഭുതം തീര്‍ക്കാന്‍ ഒരുങ്ങുകയാണ് യു എ ഇ . അതിവേഗ യാത്രയ്ക്കുള്ള ഹൈപ്പർലൂപ് പദ്ധതിയുടെ ഗവേഷണങ്ങൾക്കും ആസൂത്രണത്തിനും ഉൾപ്പെടെയുള്ള സുപ്രധാന പ്രവർത്തനങ്ങൾക്ക് അബുദാബിക്കും ദുബായിക്കും ഇടയിൽ ഇന്നവേഷൻ കേന്ദ്രം വരുന്നു.
മണിക്കൂറിൽ 1200 കിലോമീറ്റർ വരെ വേഗത്തിൽ യാത്രചെയ്യാൻ കഴിയുന്ന പദ്ധതിയാണ് ഹൈപ്പർലൂപ്. വെറും 12 മിനിറ്റ് കൊണ്ട് 126 കിലോമീറ്റർ താണ്ടി ദുബായിൽ നിന്ന് അബുദാബിയിലെത്താം. ഇരുദിശയിലുമായി മണിക്കൂറിൽ 10,000 പേർക്കു യാത്ര ചെയ്യാനാകും.
പത്തുകിലോമീറ്റർ പാത നിർമാണത്തിന്റെ ആദ്യഘട്ടം അടുത്തവർഷം തുടങ്ങി 2020 എക്സ്പോയ്ക്കു മുന്നോടിയായി പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്ന് ഹൈപ്പർലൂപ് ടിടി ചെയർമാൻ ബിബോപ് ഗ്രെസ്റ്റ പറഞ്ഞു.
അൽദാർ ഗ്രൂപ്പ് അൽഗദീറിൽ നിർമിക്കുന്ന 1000 കോടി ദിർഹത്തിന്റെ പാർപ്പിട പദ്ധതിക്കു സമീപമാണ് ഹൈപ്പർലൂപ് കേന്ദ്രം വരിക.
സീഹ് അൽ സിദൈറ മേഖലയിൽ നിർമിക്കുന്ന തന്ത്രപ്രധാന കേന്ദ്രത്തിനുള്ള ധാരണാപത്രത്തിൽ കലിഫോർണിയയിലെ ഹൈപ്പർലൂപ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജീസും (ടിടി) അബുദാബിയിലെ അൽദാർ പ്രോപ്പർട്ടീസും ഒപ്പുവച്ചു.
ദുബായിലെ മാനദണ്ഡങ്ങൾക്കനുസരിച്ചു രൂപകൽപന ചെയ്ത ഹൈപ്പർലൂപ് കഴിഞ്ഞവർഷം മാർച്ചിൽ യുഎസിലെ നെവാദ മരുഭൂമിയിൽ മണിക്കൂറിൽ 310 കിലോമീറ്റർ വേഗത്തിൽ പരീക്ഷണയോട്ടം നടത്തിയിരുന്നു.