ചെങ്ങന്നൂര്‍: ഇന്ന് രാത്രിയില്‍ സഹായം ലഭിച്ചില്ലെങ്കില്‍ പതിനായിരങ്ങള്‍ ചെങ്ങന്നൂരില്‍ മരിച്ച് വീഴുമെന്ന് എംഎല്‍എ സജി ചെറിയാന്‍. അതിഭീതിതമായ സ്ഥിതിയാണ് ഇവിടെ. ഒരു ഹെലികോപ്ടര്‍ എങ്കിലും ഉടന്‍ സഹായത്തിനെത്തിച്ചേ മതിയാകൂ. അല്ലെങ്കില്‍ ആളുകള്‍ ഇവിടെ മരിച്ചു വീഴും.
നേവിയോട് ഏറെ വട്ടമായി ഹെലികോപ്ടറിന് വേണ്ടി അപേക്ഷിക്കുകയാണെന്നും സജി ചെറിയാന്‍ പറയുന്നു. നേവിയോട് ഒരു ഹെലികോപ്ടറെങ്കിലും അയ്ക്കാന്‍ നിങ്ങള്‍ പറയണം. ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥാണ്. നിലയില്ലാതെ എല്ലാവരും മുങ്ങിത്താഴുകയാണ്. ഒരു മനുഷ്യന്‍ പോലും സഹായത്തിനെത്തുന്നില്ല.
മരിച്ച് വീണവരുടെ മൃതദേഹം പോലും എടുക്കാന്‍ ആകുന്നില്ല. എയര്‍ ലിഫ്റ്റിംഗ് മാത്രമാണ് ഏക വഴി. അതിനായി എങ്ങനെയെങ്കിലും ഹെലികോപ്ടര്‍ എത്തിക്കാന്‍ സഹായിക്കൂ എന്ന് പറഞ്ഞ് വിവിധ മലയാളം ചാനലുകളുടെ ന്യൂസ് അവറില്‍ കരഞ്ഞ് യാചിക്കുകയായിരുന്നു സജി ചെറിയാന്‍. ചെങ്ങന്നൂരില്‍ അമ്പതിനായിരത്തോളം പേര്‍ അപകടക്കെണിയിലാണെന്നും അദ്ദേഹം പറഞ്ഞു
സജി ചെറിയാന്‍റെ വാക്കുകള്‍ :
'ദയവു ചെയ്ത് ഞങ്ങള്‍ക്കൊരു ഹെലികോപ്ടര്‍ താ. ഞാന്‍ കാലുപിടിച്ചു പറയാം. ഞങ്ങളെ ഒന്നു സഹായിക്ക്. എന്റെ നാട്ടുകാരു മരിച്ചുപോകും. എന്റെ നാട്ടിലെ പതിനായിരം പേരു മരിച്ചുപോകും.
ഞങ്ങളെ സഹായിക്ക്. എയര്‍ ലിഫ്റ്റിങ്ങല്ലാതെ വേറെ വഴിയില്ല. രാഷ്ട്രീയ ഇടപെടല്‍ കൊണ്ടു മൽസ്യബന്ധന വള്ളങ്ങള്‍ കൊണ്ടുവന്നു ഞങ്ങളാവുന്നതു ചെയ്യുകയാണ്.
ഞങ്ങള്‍ക്കൊന്നും ചെയ്യാനാകുന്നില്ല. എന്റെ വണ്ടിയടക്കം നിലയില്ലാവെള്ളത്തില്‍ കിടക്കുകയാണ്. ഇവിടെ പട്ടാളമിറങ്ങണം. ഞങ്ങള്‍ മരിച്ചുപോകും ഞങ്ങളെ സഹായിക്ക്. പ്ലീസ്..!