ന്യൂഡല്‍ഹി∙ നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് കൊട്ടിഘോഷിക്കുമ്പോഴും ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദ്യ 20 ല്‍ പോലും ഇടം പിടിക്കാതെ കേരളം. ആന്ധ്രപ്രദേശിനാണ് ഒന്നാം റാങ്ക്. 21-ാം റാങ്കാണു കേരളത്തിനു ലഭിച്ചത്.
ലോകബാങ്കിന്റെ സഹകരണത്തോടെ കേന്ദ്ര സർക്കാരാണു സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പ്രവര്‍ത്തനം വിലയിരുത്തി പട്ടിക തയാറാക്കിയത്. തെലങ്കാനയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.
ഹരിയാന, ജാര്‍ഖണ്ഡ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, ബംഗാൾ എന്നിവയാണു മൂന്നു മുതൽ 10 വരെയുള്ള സ്ഥാനങ്ങളിൽ. 36–ാം സ്ഥാനത്തുള്ള മേഘാലയയാണ് ഏറ്റവും പിന്നിൽ. രാജ്യതലസ്ഥാനമായ ഡല്‍ഹി കേരളത്തിനും പിന്നിലായി 23-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. തമിഴ്നാട് 15–ാം സ്ഥാനത്താണ്.
അതേസമയം, കേരളത്തിനു ലഭിച്ച ചില സ്കോറുകളിൽ നേട്ടമുണ്ട്. 2016–17 വർഷം 26.92 ശതമാനമായിരുന്നു പദ്ധതി നടപ്പാക്കലിലെ സ്കോർ (20–ാം സ്ഥാനം). 2017–18 വർഷത്തിൽ ഈ സ്കോർ 44.79 ശതമാനമായി വർധിച്ചു. സർക്കാർ നടപ്പാക്കിയ പരിഷ്കാരങ്ങൾ പ്രാബല്യത്തിലാകുന്നതോടെ നില മെച്ചെപ്പെടുമെന്നാണു കേരളത്തിന്റെ പ്രതീക്ഷ.
അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളും വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന അകാരണമായ സമരങ്ങളും, പരിസ്ഥിതിയുടെ പേരില്‍ നടക്കുന്ന അവകാശവാദങ്ങളും , സ്ഥാപനത്തിന് ലൈസന്‍സ് ലഭിക്കാന്‍ നേരിടുന്ന പ്രശ്നങ്ങളുമെല്ലാം കേരളത്തെ നിക്ഷേപകരില്‍ നിന്നും അകറ്റുന്ന കാരണങ്ങളാണ്. നിക്ഷേപകരെ അടിച്ചോടിക്കുന്ന നാട് എന്നായിരുന്നു മുന്‍പ് കേരളത്തിന്‍റെ പേരുദോഷം.