തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് ചെമ്പ് സംസ്‌കരണശാലയ്‌ക്കെതിരേ സമരം ചെയ്ത സാധാരണക്കാരുടെ കൂട്ടത്തിലേക്ക് പോലീസ് നിറയൊഴിക്കുകയും 11 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ തമിഴ്നാട്ടില്‍ നിന്നും രജനികാന്ത്, കമൽ ഹാസൻ, ധനുഷ് തുടങ്ങിയ മുൻനിര താരങ്ങളും സർക്കാരിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.
ഇപ്പോഴിതാ നടന്‍ വിശാല്‍ പ്രതിഷേധവുമായെത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംഭവത്തിനുള്ള വിശദീകരണം നൽകണമെന്നാണ് വിശാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്ന സർക്കാർ നയത്തെ താരം നിശിതമായി വിമർശിച്ചു.
'പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, താങ്കൾ ഇപ്പോഴെങ്കിലും മൗനം വെടിയണം, സമരമെന്നതും ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നിട്ടും ഈ നാട്ടിൽ സമരക്കാരെ കൊല്ലുന്നതെന്തിന്? വിശാൽ ചോദിക്കുന്നു. ട്വിറ്ററിലൂടെയാണ് വിശാൽ തന്റെ രോഷം പ്രകടിപ്പിച്ചത്.