New Update
അസം പൗരത്വ നിഷേധം: ഫാഷിസ്റ്റുകളുടെ വംശീയ അജണ്ട - ഇന്ത്യൻ സോഷ്യൽ ഫോറം - റിയാദ്
Advertisment
റിയാദ്: ദശാബ്ദങ്ങളായി അസമില്‍ അധിവസിക്കുന്ന 40 ലക്ഷം പേരെ ദേശീയ പൗരത്വ കരട് പട്ടികയിൽ നിന്നു പുറത്താക്കിയ നടപടി കേന്ദ്ര സര്‍ക്കാരിന്റെ വംശീയ അജണ്ടയുടെ ഭാഗം ആണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് സെന്‍ട്രല്‍ കമ്മറ്റി യോഗം വ്യക്തമാക്കി. പൗരത്വത്തിന് മതം ഒരു മാനദണ്ഡമാവാമെന്ന് നിയമം പാസാക്കിയ കേന്ദ്രസര്‍ക്കാരിന്റെയും വര്‍ഗീയത പ്രചരിപ്പിച്ചു ഭൂരിപക്ഷം നേടിയ സംസ്ഥാന ഭരണകൂടത്തിന്റെയും നിര്‍ദേശപ്രകാരം തയ്യാറാക്കിയതാണ് പട്ടിക.
അസം പ്രദേശങ്ങളെ അന്നത്തെ കിഴക്കന്‍ പാകിസ്താനോട് കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്ത സ്വാതന്ത്ര്യ സമര പോരാളികളുടെ കുടുംബാംഗങ്ങള്‍ മുതൽ അസം അസംബ്ലിയിലെ മുന്‍ ഡപ്യൂട്ടി സ്പീക്കറുടെ കുടുംബവും മുന്‍ ഡിജിപിയുടെ കുടുംബവും വരെ പട്ടികയില്‍ നിന്ന് പുറത്തായി.
മൂന്ന് പതിറ്റാണ്ടിലേറെ സര്‍ക്കാര്‍ സേവനം ചെയ്ത് റിട്ടയര്‍ ചെയ്തവരും പൗരന്മാരല്ലാതായി. പാസ്പോര്‍ട്ട്, ആധാർ പോലുള്ള രേഖകള്‍ പോലും അവഗണിച്ച് തയ്യാറാക്കിയ പൗരത്വ രജിസ്റ്റർ കൃത്രിമവും പിഴവുകള്‍ നിറഞ്ഞതുമാണ്. രാജ്യത്ത് വര്‍ഗീയ ധ്രൂവീകരണം സൃഷ്ടിക്കാനും ബംഗാളി സംസാരിക്കുന്നവർ നുഴഞ്ഞു കയറിയവരാണെന്ന പ്രതീതി സൃഷ്ടിക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. ഇനി ബംഗ്ലാദേശില്‍ മതവിവേചനമുണ്ടെന്ന ന്യായത്തില്‍ ഹിന്ദുക്കളെ പട്ടികയില്‍ നിന്നും ഒഴിവാക്കുമ്പോള്‍ ദശാബ്ദങ്ങളായി അസമില്‍ അധിവസിക്കുന്ന മുസ്‌ലിംകളാണ് പുറത്താവുക.
ബംഗാളി മുസ്‌ലിംകളായ 40 ലക്ഷത്തോളം പേര്‍ക്ക് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നിഷേധിക്കാനുള്ള ഫാഷിസ്റ്റ് അജണ്ടയാണ് പൗരത്വ രജിസ്റ്ററിന് പിന്നില്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ എതിര്‍ക്കുന്നവരുടെ വോട്ടവകാശം നിഷേധിക്കുകയെന്ന ഫാഷിസ്റ്റുകളുടെ വംശീയ അജണ്ടയല്ലാതെ മറ്റൊന്നുമല്ല നടപ്പാവുന്നത്. അതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ശക്തമായ പ്രതിഷേധവും പ്രതിരോധവും ഉയര്‍ത്താന്‍ മുന്നിട്ടിറങ്ങണം എന്ന് സോഷ്യൽ ഫോറം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട്, ഹാരീസ് മംഗലാപുരം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി ബഷീർ കാരന്തൂർ സ്വാഗതവും വൈസ് പ്രസിഡന്റ് റഷീദ് ഖാൻ നന്ദിയും പറഞ്ഞു.