ചെന്നൈ : ആവേശം അവസാന പന്തോളം കൂട്ടുനിന്ന സൂപ്പർ പോരാട്ടത്തിനൊടുവിൽ ചെന്നൈ സൂപ്പർ കിങ്സിന് സീസണിലെ രണ്ടാം ജയം. അഞ്ചു വിക്കറ്റിനാണ് ധോണിയുടെയും സംഘത്തിന്റെയും ജയം.
കൊൽക്കത്ത ഉയർത്തിയ 203 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഒരേയൊരു പന്തു ബാക്കി നിൽക്കെയാണ് ചെന്നൈ മറികടന്നത്. സീസണിൽ കൊൽക്കത്തയുടെ ആദ്യ തോൽവി കൂടിയാണിത്.
വെസ്റ്റ് ഇൻഡീസ് താരം ആന്ദ്രെ റസലിന്റെ തകർപ്പൻ അർധസെഞ്ചുറിക്കരുത്തിൽ കൊൽക്കത്ത ഉയർത്തിയ കൂറ്റൻ സ്കോർ ചെന്നൈ മറികടക്കുന്ന കാഴ്ച ഈ സീസണിലെ ഏറ്റവും നിറമുള്ള ക്രിക്കറ്റ് ദൃശ്യമായിരുന്നു.
ഓപ്പണറായെത്തിയ ഷെയ്ൻ വാട്സൻ തുടക്കമിട്ട ബാറ്റിങ് വിസ്ഫോടനം ചെന്നൈയുടെ വിജയത്തിൽ അവസാനിക്കുമ്പോൾ ഇക്കുറിയും ഒരറ്റത്ത് ഡ്വയിൻ ബ്രാവോ പുറത്താകാതെ നിന്നു. അഞ്ചു പന്തിൽ ഒരു സിക്സുൾപ്പെടെ 11 റൺസെടുത്ത ബ്രാവോയ്ക്കൊപ്പം അഞ്ചു പന്തിൽ 11 റൺസുമായി രവീന്ദ്ര ജഡേജയും വിജയമുറപ്പാക്കി ക്രീസിൽനിന്നു.
മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംങ്‌സിന് 203 റണ്‍സായിരുന്നു വിജയലക്ഷ്യം. അവസാന ഓവറുകളില്‍ തകര്‍ത്താടിയ ആന്ദ്രെ റസലിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍ നല്‍കിയത്.
36 പന്തുകള്‍ നേരിട്ട് 11 സിക്‌സും ഒരു ബൗണ്ടറിയും സഹിതം 88 റണ്‍സ് അടിച്ചെടുത്ത റസലിന്റെ മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത 202 റണ്‍സിലെത്തിയത്.
കാവേരി വിഷയത്തില്‍ വിവിധ തമിഴ് സംഘടനകളുടെ ബഹിഷ്‌കരണ ഭീഷണിക്കിടെ ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തില്‍ കനത്ത സുരക്ഷയിലായിരുന്നു മത്സരം.
10 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് എന്ന നിലയില്‍ നിന്നാണ് അവസാന 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് അടിച്ചെടുത്ത് കൊല്‍ക്കത്ത ചെന്നൈയ്ക്ക് മുന്നില്‍ മികച്ച ലക്ഷ്യം വച്ചത്.
അഞ്ച് മുന്‍നിര വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടപ്പെട്ടെങ്കിലും ആക്രമിച്ച് കളിച്ച ആന്ദ്രെ റസിലിന് ഒരറ്റത്ത് 25 പന്തുകള്‍ നേരിട്ട് 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് മികച്ച പിന്തുണ നല്‍കി. കൊല്‍ക്കത്തയ്ക്കായി റോബിന്‍ ഉത്തപ്പ 16 പന്തില്‍ 29 റണ്‍സും ലെയിന്‍ 16 പന്തില്‍ 22 റണ്‍സും നേടി. ചെന്നൈയ്ക്കായി വാട്‌സണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി