കൊച്ചി: നിയമവിരുദ്ധമായ വഴികളിലൂടെയാണ് ഐ.എസ്.ആര്‍.ഒ കേസ് രൂപപ്പെടുത്തിയതെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന ഐ.എസ്.ആര്‍.ഒയിലെ മുതിര്‍ന്ന ശാസ്ത്രഞ്ജന്‍ ശശികുമാര്‍. സി.ഐ.എയുടെ ഇടപെടല്‍ സംശയിക്കാന്‍ ന്യായമായ കാരണങ്ങളുണ്ട്. ഗൂഢാലോചന അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് കേസിന് പോകേണ്ടത് ഐ.എസ്.ആര്‍.ഒ ആണെന്നും ശശികുമാര്‍ വ്യക്തമാക്കി.
വിസാ കാലാവധി തീര്‍ന്നു താമസിച്ച മാലി യുവതികളെ അറസ്റ്റ് ചെയ്ത ശേഷം അതില്‍ ഔദ്യോഗിക രഹസ്യനിയമം ഉള്‍പ്പെടുത്തിയതോടെയാണ് ചാരക്കേസ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇത്തരമൊരു കേസെടുക്കാന്‍ കേരള പൊലീസിന് അധികാരമുണ്ടായിരുന്നില്ലെന്ന് ശശികുമാര്‍ പറയുന്നു.
‘ക്രയോജനിക് സാങ്കേതിക വിദ്യ കൈമാറ്റത്തിന്റെ ഭാഗമായ എല്ലാപേരും പ്രതിചേര്‍ക്കപ്പെട്ട സംഭവം മാത്രം മതി സി.ഐ.എയുടെ ഇടപെടല്‍ സംശയിക്കാന്‍. നമ്പിനാരായണനും തനിക്കുമൊക്കെ ഉണ്ടായ വ്യക്തിപരമായ നഷ്ടത്തേക്കാള്‍ പ്രശ്‌നം രാജ്യത്തിന്റെ ബഹിരാകാശ രംഗത്തുണ്ടായ വൈകലാണ്’ ശശികുമാര്‍ പറഞ്ഞു. മാലി യുവതികള്‍ക്കാണ് ഏറ്റവും കൂടുതല്‍ പീഡനം അനുഭവിക്കേണ്ടി വന്നതെന്നും ശശികുമാര്‍ കൂട്ടിചേര്‍ത്തു.
കേസ് വ്യാജമെന്ന് കണ്ട് തള്ളിയ 1998 ലെ സുപ്രീം കോടതി വിധിക്ക് കാരണമായ നിര്‍ണായക നിയമപോരാട്ടം നടത്തിയ വ്യക്തി കൂടിയാണ് ശശികുമാര്‍.