തിരുവനന്തപുരം: ജേക്കബ് തോമസ് സുപ്രീംകോടതിയെ സമീപിച്ചു. കോടതിയലക്ഷ്യ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും വസ്തുതകളാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറഞ്ഞതെന്നും ജേക്കബ് തോമസ് പറഞ്ഞു.
കോടതിയലക്ഷ്യ നടപടിയുമായി ബന്ധപ്പെട്ട് ഏപ്രില്‍ രണ്ടിന് നേരിട്ട് ഹാജരാകണമെന്നാണ് ജേക്കബ് തോമസിനോട് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. രണ്ട് ജഡ്ജിമാരെക്കുറിച്ച് ജേക്കബ് തോമസ് നടത്തിയ പരാമര്‍ശത്തിലായിരുന്നു ഹൈക്കോടതിയുടെ നടപടി.
ഹൈക്കോടതി ജഡ്‌ജിമാരായ പി.ഉബൈദ്, എബ്രഹാം മാത്യു എന്നിവർക്കെതിരെയാണ് ജേക്കബ് തോമസ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ഹൈക്കോടതിയിൽ നിന്ന് തനിക്കെതിരെ തുടർച്ചയായി പരാമർശമുണ്ടാകുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതിനെതിരെ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രവിജിലൻസ് കമ്മീഷണർക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ജേക്കബ് തോമസ് പരാതി നൽകിയിരുന്നു. സർക്കാരിനെതിരായ പരാമർശത്തിന്റെ പേരിൽ സസ്‌പെൻഷനിലുള്ള ജേക്കബ് തോമസ് വകുപ്പ് തല അന്വേഷണവും നേരിടുകയാണ്. ഇതിനിടെയാണ് കേന്ദ്ര വിജിലൻസ് കമ്മീഷന് പരാതി നൽകിയത്.
എന്നാൽ പാറ്റൂർ ഭൂമിയിടപാടിൽ അഴിമതിയാരോപിച്ചുള്ള വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഊഹാപോഹങ്ങളും തെറ്റായ പ്രസ്‌താവനകളും ആധാരമാക്കിയുള്ള എഫ്.ഐ.ആർ റദ്ദാക്കാതെ തരമില്ലെന്നാണ് കോടതി വിലയിരുത്തിയത്.