ഡല്‍ഹി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ നീക്കി പകരം ചുമതല ബിഷപ് ആൻജെലോ റുഫിനോ ഗ്രേഷ്യസിന് നല്‍കിയത് ജലന്ധർ രൂപതയുടെ അഡ്മിനിസ്ട്രേറ്റർ എന്ന നിലയില്‍ മാത്രം .
രൂപതയുടെ ചുമതല മാര്‍പാപ്പ ഏറ്റെടുത്തതായാണ് ഇത് സംബന്ധിച്ച സര്‍ക്കുലറില്‍ നിന്നും വ്യക്തമാകുന്നത്.
മുംബൈ അതിരൂപതയുടെ മുൻ മെത്രാനാണ് ആൻജെലോ റുഫിനോ ഗ്രേഷ്യസ്.
താത്കാലികമായി തനിക്ക് ചുമതലകളിൽ നിന്ന് വിടുതൽ വേണം എന്ന് ജലന്ധർ രൂപതാധ്യക്ഷനായിരുന്ന ബിഷപ് ഫ്രാങ്കോ പാപ്പായോട് ആവശ്യപെട്ടിരുന്നത് അനുസരിച്ച് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
‘സേദേ പ്ളേന എത്ത് ആദ് നൂത്തും സാങ്‌തെ സേദിസ്‘ അഡ്മിനിസ്ട്രേറ്റർ( Apostolic administrator sede plena et ad nutum Sanctae Sedis) എന്നാണു നിയമന ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. ലത്തീൻ ഭാഷയിലുള്ള ഈ പ്രയോഗത്തിന്റെ അർഥം ഇതാണ്.
സേദേ പ്ളേന എന്നാൽ “രൂപത ഒഴിഞ്ഞു കിടപ്പില്ല” എന്നാണര്‍ഥം. ആദ് നൂത്തും സാങ്‌തെ സേദിസ് എന്നാൽ “പരിശുദ്ധ റോമാ സിംഹാസനത്തിന്റെ കൈവശം” എന്നാണ്.
സഭാ ഭരണത്തിൽ പ്രതിസന്ധിയുണ്ടാവുന്ന സാഹചര്യങ്ങളിൽ റോമയിലെ പരിശുദ്ധ സിംഹാസനം രൂപതയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന സാഹചര്യത്തിലാണ് അഡ്മിനിസ്ട്രേറ്ററിനെ നിയമിക്കുന്നത്. ഇനി മുതൽ ജലന്ധർ രൂപതയെ സംബന്ധിച്ച എല്ലാ തീരുമാനങ്ങളും മാർപ്പാപ്പ എടുക്കുന്നതായിരിക്കും എന്ന് വ്യക്തം.