ഡല്‍ഹി : കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകും. അറസ്റ്റിനു തക്കതായ തെളിവുകള്‍ പോലീസിനു ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് നിലവിലെ പ്രതിസന്ധി. മാത്രമല്ല ബിഷപ്പിനെ ചോദ്യം ചെയ്തതിലൂടെ കന്യാസ്ത്രീ നല്‍കിയ പല മൊഴികളും തെറ്റെന്ന് സ്ഥാപിക്കാനുള്ള തെളിവുകള്‍ ബിഷപ് നിരത്തുകയും ചെയ്തു . ഈ തെളിവുകളുടെ ആധികാരികതയാണ് ഇനി അന്വേഷണ സംഘം പരിശോധിക്കുന്നത്.
ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പോലീസ് എത്തുമെന്ന് അറിഞ്ഞിട്ടും ഒന്നും സംഭവിക്കില്ലെന്ന തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ജലന്ധര്‍ രൂപതയുടെ പ്രതികരണം. തന്‍റെ ഭാഗം ന്യായീകരിക്കാനുള്ള തെളിവുകള്‍ ബിഷപ്പിന്‍റെ പക്കലുണ്ടെന്ന ആത്മവിശ്വാസത്തിലാണ് രൂപതാ കേന്ദ്രം. ഇന്നലെ ചോദ്യം ചെയ്യാനെത്തിയ അന്വേഷണ സംഘത്തോട് പൂര്‍ണ്ണമായും സഹകരിച്ചെന്നും പോലീസിനെ അറിയിക്കാതെയാണ് ബിഷപ് പുറത്തുപോയതെന്ന പ്രചരണം തെറ്റാണെന്നും ഇവര്‍ വാദിക്കുന്നു .
പോലീസ് വിളിച്ചാല്‍ നാട്ടിലെത്തിപോലും മൊഴി നല്‍കാന്‍ തയ്യാറാണെന്ന കാര്യം നേരത്തെ അറിയിച്ചിട്ടുള്ള സ്ഥിതിക്ക് ബിഷപ് പോലീസിനെ ഒളിച്ചു കടന്നെന്ന വാദത്തിനു പ്രസക്തിയുമില്ല . എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ ബിഷപ് ഹൌസിനു മുന്നില്‍ തമ്പടിച്ച മാധ്യമപ്രവര്‍ത്തകര്‍ ഉച്ചമുതല്‍ ചോദ്യം ചെയ്യല്‍ തുടങ്ങിയെന്ന നിലയില്‍ വെറുതെ ഊഹാപോഹങ്ങളും ആഗ്രഹങ്ങളും മാത്രമാണ് പുറത്തുവിട്ടതെന്നാണ് സംസാരം. രൂപതാ കേന്ദ്രമോ പോലീസോ പഞ്ചാബ് പോലീസോ ഒരു വിവരവും മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ തയ്യാറായിരുന്നില്ല.
അതിനാലാണ് രാവിലെ മുതല്‍ ബിഷപ് ഹൌസിനു മുന്നില്‍ കുത്തിയിരുന്നിട്ടും സംഭവത്തിലെ പ്രധാന കഥാപാത്രമായ ബിഷപ് ഫ്രാങ്കോ അവിടെയുണ്ടായിരുന്നില്ലെന്ന് പോലും ഇവര്‍ അറിയാതെ പോയത്. ശരിക്കും ഇന്നലെ നാണംകെട്ടത് മാധ്യമ പ്രവര്‍ത്തകര്‍ തന്നെയാണ്. കേസ് സംബന്ധിച്ച് എറണാകുളം - അങ്കമാലി അതിരൂപതയുമായി ബന്ധപെട്ട ചില കേന്ദ്രങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്.
ഇന്നലെ ജലന്തരില്‍ നിന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും അകത്ത് ചോദ്യം ചെയ്യല്‍ തുടങ്ങിയെന്ന വിവരം കൈമാറിയത് എറണാകുളത്തെ ഈ സംഘം തന്നെയായിരുന്നു. അങ്ങനെയാണ് ഒടുവില്‍ ഇളിഭ്യരായി ഇവര്‍ക്ക് മടങ്ങേണ്ടിവന്നത്.
ബിഷപ്പിനെ അറസ്റ്റു ചെയ്യാന്‍ പറ്റുന്ന ഒരു തെളിവും പോലീസിന് ലഭിച്ചിട്ടില്ലെന്നും തന്റെ ഭാഗം കൃത്യമായി വിശദീകരിക്കാന്‍ ബിഷപ്പിന് കഴിഞ്ഞുവെന്നും പോലീസിന് അത് ബോധ്യപ്പെട്ടുവെന്നുമാണ് ബിഷപ്പ് പറയുന്നത്. യഥാര്‍ഥത്തില്‍ നിലവിലെ സ്ഥിതിയില്‍ ബിഷപ്പിനെയും കന്യാസ്ത്രീയെയും ഒരുപോലെ വിശ്വാസമില്ലാത്ത അവസ്ഥയിലാണ് അന്വേഷണ സംഘം . രണ്ടു കൂട്ടരും നല്‍കുന്ന മൊഴികളില്‍ പോലീസിനു വിശ്വാസമില്ല.
നാളുകള്‍ക്ക് മുന്‍പേ കര്‍ദ്ദിനാള്‍ ഉള്‍പ്പെടെയുള്ളവരെ ഫോണില്‍ വിളിച്ച് തനിക്ക് വേണ്ടത് തന്ത്രപരമായി പറയിച്ച് അത് റെക്കോര്ഡ് ചെയ്ത് കൈയ്യില്‍ സൂക്ഷിച്ചിട്ടും പരാതിയുമായി കന്യാസ്ത്രീ പോലീസിനെ സമീപിക്കാന്‍ ഇത്രയും വൈകിയത് അന്വേഷണ സംഘത്തെ അമ്പരിപ്പിച്ചിട്ടുണ്ട്. മാത്രമല്ല പുറത്തുവന്ന ശബ്ദരേഖകള്‍ പലതും എഡിറ്റ് ചെയ്യപ്പെട്ടതും ആയിരുന്നു. അവയുടെ ഒര്‍ജിനല്‍ കേട്ടപ്പോള്‍ പോലീസ് നെറ്റിചുളിക്കുകയും ചെയ്തു.
ഇതോടെ കന്യാസ്ത്രീയെയും പോലീസ് അത്രകണ്ട് വിശ്വാസിക്കാതെയായി. ഒടുവില്‍ ഇപ്പോള്‍ അവശേഷിക്കുന്ന തെളിവുകള്‍ എന്ന് പറയുന്നത് കന്യാസ്ത്രീയുടെയും അവരുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായ ചിലരുടേയും മൊഴികള്‍ മാത്രമാണ്. പിന്നെ സന്ദര്‍ശക ഡയറിയും. അത് വിസ്വാസത്തിലെടുക്കുകയും പ്രയാസമാണ്. കള്ളത്തരത്തിനു വരുന്നയാള്‍ സന്ദര്‍ശക ഡയറിയില്‍ പേരെഴുതി ഒപ്പുവയ്ക്കും എന്നൊക്കെയുള്ള മണ്ടത്തരങ്ങള്‍ പോലീസ് മുഖവിലയ്ക്കെടുക്കാന്‍ തയ്യാറല്ലത്രെ .