ജിദ്ദ: ഒരു വർഷം മുമ്പ് കേന്ദ്ര സർക്കാർ ഭരണ, രാഷ്ട്രീയ പദവി പൊളിച്ചെഴുതിയ ജമ്മു കശ്മീർ സംസ്ഥാനത്ത് നടപ്പിലായിക്കൊണ്ടിരിക്കുന്ന അഭൂതപൂർവമായ പ്രധാന വികസന മുന്നേറ്റങ്ങൾ അടയാളപ്പെടുത്തി ജിദ്ദയിൽ ഓൺലൈൻ സംഗമം അരങ്ങേറി. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപം, വ്യവസായം, വിദ്യാഭ്യാസം, സാമൂഹിക - സാമ്പത്തിക നടപടികൾ, തൊഴിലില്ലായ്മ നിർമാർജനം തുടങ്ങിയ എന്നീ മേഖലകളിൽ ജമ്മു കാശ്മീരിൽ അടുത്തകാലത്തായി നടപ്പിലാക്കിയ വികസന കാൽവെയ്പുകൾ ഉറക്കെ ഉൽഘോഷിച്ച വെബിനാർ തത്സംബന്ധിയായ പുത്തൻ ആശയങ്ങളും നിർദേശങ്ങളും മുന്നോട്ടു വെക്കുകയും ചെയ്തു.
പാകിസ്ഥാൻ കാശ്മീരിന്റെ ഒരു ഭാഗം സ്വന്തമാക്കിയതിലെ എഴുപത്തിനാലാം കരിദിന വാർഷികാചരണത്തിന്റെ ഭാഗമായാണ് വെബിനാർ അരങ്ങേറിയത്. ജമ്മു കശ്മീരിൽ നടന്നു കൊണ്ടിരിക്കുന്ന വിവിധങ്ങളായ വികസന കുതിപ്പുകൾ അനാവരണം ചെയ്തു കൊണ്ടുള്ള ഒരു ഹൃസ്വമായ പ്രസേൻറ്റേഷൻ വെബിനാറിൽ സംഘാടകനായ ജമ്മു കാശ്മീർ സ്വദേശി പ്രദീപ് ശർമ അവതരിപ്പിച്ചു. ജമ്മു കാശ്മീരിലെ വികസനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിളോട് ക്രിയാത്മകമായി പ്രതികരിച്ച അദ്ദേഹം വലിയ ശുഭാപ്തിവിശ്വാസമാണ് സദസ്സിനു സമ്മാനിച്ചത്.
റെയിൽവേ പദ്ധതികളും തുരങ്കങ്ങളും , ദില്ലി - കത്ര എക്സ്പ്രസ് ഹൈവേ, ശ്രീനഗർ മെട്രോ, ജമ്മു - കാശ്മീരിലെ ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ വൈദ്യുതി പാർക്ക്, ഏഴ് മെഡിക്കൽ കോളേജുകൾ, രണ്ട് എയിംസ്, തൊഴിൽ പദ്ധതികൾ വികസനക്കുതിപ്പിലെ ഏതാനും ഏടുകളാണ്. നാനാ തുറകളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേത് പോലുള്ള ഉയർന്ന നിലവാരത്തി ലേക്കാണ് ജമ്മു കാശ്മീർ നീങ്ങുന്നതെന്നും ഇതിലൂടെ പ്രദേശത്തെ പൗരന്മാരുടെ ആശങ്കകളും വേവലാതികളും ഇപ്പോൾ നീങ്ങിയതായും പ്രദീപ് ശർമ പറഞ്ഞു. വികസനക്കുതിപ്പിന് ഉപകരിക്കുന്ന ആശയങ്ങളും മാർഗങ്ങളും സദസ്സ് പങ്ക് വെക്കുകയും ചെയ്തു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ജിദ്ദയിലെ എൻ ആർ ഐ പ്രമുഖരുടെ പങ്കാളിത്തം ജമ്മു കാശ്മീർ വെബിനാറിനെ സമ്പന്നമാക്കി. വിജയ് സോണി, രാമനാരായൺ അയ്യർ, സിറാജ് റാഫഅത്ത്, ഗസ്നഫർ സക്കി, നാസിർ ഖുർഷിദ്, കെ ടി എ മുനീർ, മീർ ഫിറോസ്, എസ് പി സിങ് തുടങ്ങിയവരും സംസാരിച്ചു. പ്രദീപ് ശർമ നന്ദി പ്രകാശിപ്പിക്കുകയും സദസ്സ് വിജയം നേരുകയും ചെയ്തു.