ശ്രീനഗര്‍: ജമ്മുകശ്മീര്‍ വിഷയത്തില്‍ നിലപാടുമായി ഒമര്‍ അബ്ദുല്ല. കശ്മീര്‍ ഭരണപ്രതിസന്ധിയില്‍ ആരേയും പിന്തുണയ്ക്കില്ലെന്ന് ഒമര്‍ അബ്ദുല്ല അറിയിച്ചു. പുതിയ സര്‍ക്കാരിനെ തെരെഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമ്മുകശ്മീരില്‍ പിഡിപിയുമായി സഖ്യം ചേരുന്ന കാര്യം കോണ്‍ഗ്രസിന്റെ ആലോചനയില്‍ ഇല്ലെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് അറിയിച്ചിരുന്നു. പിഡിപിയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ച ബിജെപി തീരുമാനം ആനമണ്ടത്തരമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേശീയ പാര്‍ട്ടിയായ ബിജെപി, പിഡിപി പോലെയൊരു പ്രാദേശിക പാര്‍ട്ടിയുമായി സഖ്യം ചേരാന്‍ പാടില്ലായിരുന്നു. പ്രാദേശികപാര്‍ട്ടികളെ മറ്റ് പ്രാദേശികപാര്‍ട്ടികളുമായി സഖ്യം ചേരാന്‍ അനുവദിക്കുകയാണ് വേണ്ടത്. ബിജെപി- പിഡിപി സഖ്യം കശ്മീരിനെ നാശോന്മുഖമാക്കി. സാമ്പത്തികപരമായും സാമൂഹികപരമായും തകര്‍ത്തു. അങ്ങനെ നശിച്ച സംസ്ഥാനമായി കശ്മീരിനെ മാറ്റിയെന്നും ഗുലാം നബി ആസാദ് ആരോപിച്ചു.
ബിജെപി പിന്തുണ പിന്‍വലിച്ചതോടെ കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ബിജെപി മന്ത്രിമാരും ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി.
ബി.ജെ.പിയാണ് സഖ്യത്തില്‍ നിന്ന് പിന്‍മാറിയത്. കശ്മീരിലെ ബി.ജെ.പി-പി.ഡി.പി സഖ്യത്തിന്റെ സൂത്രധാരനായ ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവാണ് സഖ്യത്തില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ചത്. പി.ഡി.പിയുമായുള്ള സഖ്യം ഇനി തുടരാന്‍ കഴിയില്ലെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റാം മാധവ് പറഞ്ഞു.
കശ്മീരില്‍ വിഘടനവാദവും തീവ്രവാദവും വര്‍ധിച്ചുവെന്ന് രാം മാധവ് ആരോപിച്ചു. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ പോലും അപകടത്തിലാണ്. ഷുജാത് ബുഖാരിയുടെ കൊലപാതകം അതിന് ഉദാഹരണമാണെന്നും രാം മാധവ് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. സംസ്ഥാന മന്ത്രിസഭയില്‍ ബി.ജെ.പിയുടെ മന്ത്രിമാര്‍ രാജിവച്ചു. നേരത്തെ കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിയുടെ രണ്ട് മന്ത്രിമാര്‍ രാജിവച്ചിരുന്നു.