ആലപ്പുഴ:കുപ്പപ്പുറം വാവട്ടുശ്ശേരി ജാനകിക്ക് 80 വയസായി. ഇതുപോലൊരു പ്രളയം ആദ്യ അനുഭവമാണ് ജാനകിയമ്മക്ക്. വീട്ടില്‍ വെള്ളം കയറിയത് കര്‍ക്കിടകം ഒന്നിനാണ്. തറനിരപ്പിൽ നിന്ന് രണ്ടരമീറ്റർ വരെ വെള്ളം കയറിയെന്നാണ് ജാനകിയമ്മ പറയുന്നത്. സാധനങ്ങളൊക്കെ കെട്ടിപ്പെറുക്കി വീട് വിടുകയായിരുന്നു. കുറേദിവസം കുപ്പപ്പുറത്തെ ഉയര്‍ന്ന സ്ഥലങ്ങളിലായി മാറിമാറി താമസിച്ചു. പിന്നീട് കണിച്ചുകുളങ്ങര ക്യാമ്പിലേക്ക് മാറി.
രാവിലെ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകാന്‍ ഇറങ്ങിയ ജാനകിയമ്മയുടെ കൂടെ പതിനഞ്ചോളം സഞ്ചികളും കെട്ടുകളുമുണ്ട്. മക്കളും മരുമക്കളും പേരക്കുട്ടികളും കോട്ടയത്തെ ഏതോ ക്യാമ്പിലാണെന്ന് മാത്രമേ ജാനകിയമ്മക്ക് അറിയുകയുള്ളു. ക്യാമ്പില്‍ ഭക്ഷണവും മറ്റുകാര്യങ്ങള്‍ക്കും ഒരുകുറവുമില്ലായിരുന്നെന്നാണ് ജാനകിയമ്മയുടെ അഭിപ്രായം. വെള്ളത്തിലായ വീടിന്‍റെ നിലവിലെ അവസ്ഥ ഇനി ചെന്നാല്‍ മാത്രം അറിയാമെന്നാണ് ജാനകിയമ്മ പറഞ്ഞത്.