ഡല്‍ഹി : ജനം ടിവി ഡൽഹി ബ്യൂറോ പുതിയ ന്യൂസ് ഏജൻസിയുടെ കീഴിലാക്കാനുള്ള തീരുമാനത്തിനെതിരെ ജീവനക്കാര്‍ രംഗത്ത്. ഒരു മാധ്യമ പ്രവര്‍ത്തകന്റെ ഭാര്യയുടെ പേരിൽ ആരംഭിക്കുന്ന പുതിയ ന്യൂസ് ഏജൻസിക്ക് ബ്യൂറോ കൈമാറിയതായ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇവിടുത്തെ ജീവനക്കാര്‍ ആശങ്കയിലാണ് .
ജനം ഓഹരി ഉടമകളുടെയോ സംഘപരിവാർ നേതാക്കളുടെയോ അറിവോടെയല്ല ഈ നടപടി.
ഈ ന്യൂസ് ഏജൻസി ജനത്തിനും ഉത്തരേന്ത്യയിലെ വിവിധ ചാനലുകൾക്കും വാർത്ത നൽകി സാമ്പത്തിക ലാഭം കൊയ്യാനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് പറയുന്നു.
പുതിയ കമ്പനി പ്രവർത്തനം ആരംഭിക്കുമ്പോൾ ഡൽഹി ബ്യൂറോയിലെ ആളുകൾ ജനത്തിന്റെ സ്റ്റാഫ് അല്ലാതാകും. ഇതോടെ ബലിയാടാകുന്നത് ബ്യൂറോയിലെ ജീവനക്കാരാണ് .
ചെലവ് കുറക്കലിന്റെ ഭാഗമായി പുതിയ ബ്യൂറോ തുടങ്ങുന്നു എന്ന് മാത്രമാണ് മാനേജ്‌മന്റ് ജീവനക്കാരോട് പറഞ്ഞത്. ജനം ടി വി യ്ക്ക് നിരവധി ബിഗ് ബ്രേക്കിംഗ് സമ്മാനിച്ച നാഷണൽ ബ്യൂറോ പൂട്ടുന്നതിൽ പ്രതിഷേധം ശക്തമാണ്. ഷെയർ ഹോൾഡർമാരെ പോലും അമ്പരപ്പിക്കുന്നതാണ് മാനേജ്‌മന്റ് നടപടി.
ഗൾഫിൽ ഉൾപ്പടെയുള്ള ഷെയർ ഹോൾഡർമാർ ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. 2019 തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബ്യൂറോ വിൽക്കുന്നതിലൂടെ കച്ചവട൦ മാത്രമാണ് മാനേജ്‌മന്റ്ന് ലക്‌ഷ്യം വയ്ക്കുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു .
ഡൽഹി ജണ്ഡേവാലയിലെ ആർ എസ് എസ് കാര്യാലയത്തിന് സമീപമുള്ള ബ്യൂറോ ഉടൻ തന്നെ മറ്റൊരിടത്തേക്ക് പറിച്ചു നടും.
ചാനലിലെ ഗ്രൂപ്പ് കളി അവസാനിപ്പിക്കാൻ അമൃതയിൽ നിന്നും കൊണ്ടുവന്ന ജി കെ സുരേഷ്ബാബുവിനുപോലും ഈ കച്ചവടം നിയന്ത്രിക്കാൻ കഴിഞ്ഞില്ലത്രെ . ഇതിന്‍റെ ഭാഗമായി നിലവിലെ ബ്യൂറോ ചീഫ് ആയ ഐസനെ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. പുതിയ ടീമിന് ഐസനോട് താല്പര്യക്കുറവുണ്ട്.