ഹൈദരാബാദ്: ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നീക്കങ്ങള്‍ പിഴച്ചില്ല. മോഡി സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കു ലോക്‌സഭയില്‍ തുടക്കമിടാന്‍ ആമറോണ്‍ ഉടമയും കോടീശ്വരനുമായ ജയദേവ് ഗല്ലയെത്തന്നെ തെരഞ്ഞെടുത്ത നടപടി ഉത്തമമായിരുന്നു.
13 മിനിറ്റ് മാത്രമാണു ചര്‍ച്ചയ്ക്കായി ടിഡിപിക്ക് അനുവദിച്ചിരുന്നതെങ്കിലും കുറഞ്ഞ സമയത്തിനുള്ളല്‍ കേന്ദ്രത്തിനെതിരെ ഗല്ല കൊടുങ്കാറ്റായി ആഞ്ഞടിച്ചു. സംസ്ഥാന വിഭജനത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശിനുണ്ടായ നഷ്ടങ്ങളും മോഡി സര്‍ക്കാര്‍ കാട്ടുന്ന അവഗണനയും അക്കമിട്ടു നിരത്തി ലോക്‌സഭയില്‍ ഗല്ല നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. പ്രമേയം അവതരിപ്പിച്ചത് ടിഡിപി എംപി ശ്രീനിവാസ് കേസിനേനിയായിരുന്നുവെങ്കിലും തൊട്ടുപിന്നാലെ ചര്‍ച്ചയ്ക്കു ചൂടുപിടിപ്പിക്കാന്‍ അന്‍പത്തിരണ്ടുകാരനായ ഗല്ല രംഗത്തെത്തുകയായിരുന്നു.
ആന്ധ്രാപ്രശേിലെ ചിറ്റൂര്‍ ജില്ലയില്‍ ദിഗുവാമഗത്തു ജനിച്ച ഗല്ല മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലേക്കു കുടിയേറുകയായിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസമുള്‍പ്പെടെ 22 വര്‍ഷത്തോളം അമേരിക്കയില്‍. ഇല്ലിനോയിസിലെ വെസ്റ്റ്‌മോന്റ് ഹൈസ്‌കൂളിലും ഇല്ലിനോയിസ് സര്‍വകലാശാലയിലും പഠനം. രാഷ്ട്രതന്ത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദം.
1992ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തി കുടുംബ ബിസിനസ് ഏറ്റെടുത്തു. ആമറോണ്‍ ബാറ്ററി നിര്‍മാതാക്കളായ അമരരാജ് ഗ്രൂപ്പിന്റെ എംഡിയാണ് ഗല്ല. 2014ല്‍ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഗല്ലയുടെ ഹാജര്‍നില 84 ശതമാനമാണ്. തിരഞ്ഞെടുപ്പു കമ്മിഷനു സമര്‍പ്പിച്ച സത്യവാങ്മൂലം അനുസരിച്ച് 680 കോടിയുടെ സ്വത്ത് ഗല്ലയ്ക്കുണ്ട്.