മുണ്ടക്കയം: പത്തനംതിട്ട മുക്കുട്ടുതുറയില്‍ നിന്നും ജെസ്‌ന മരിയ ജെയിംസ് കാണാതായിട്ട് ആറുമാസം തികയുന്നു. അഭ്യൂഹങ്ങള്‍ക്കും, ഫോണ്‍കോളുകള്‍ക്കും പിന്നാലെ പായുന്നതല്ലാതെ അന്വേഷണം എവിടെയും എത്തിക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. പ്രളയത്തോടെ മാന്ദ്യത്തിലായ അന്വേഷണത്തിന് ഇതുവരെ ജീവന്‍ വച്ചിട്ടില്ല. പേരിന് മാത്രമായി നടക്കുന്ന അന്വേഷണത്തില്‍ ഫോണ്‍കോള്‍ പരിശോധനക്കപ്പുറം ഒരിഞ്ച് മുന്നേറാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.
മാര്‍ച്ച് 22നാണ് ജസ്‌ന മരിയ ജെയിംസിനെ മുക്കുട്ടുതറയില്‍ നിന്ന് കാണാതായത്. ഫോണ്‍ കോളുകളുകള്‍ക്കും അഭ്യുഹങ്ങള്‍ക്കും പിന്നാലെ പോയതല്ലാതെ ഇരുവരെയും ജെസ്‌നയെ കണ്ടെത്താനായില്ല. കേസന്വേഷണത്തിന്റെ തുടക്കത്തില്‍ മുറയ്ക്ക് അവലോകന യോഗം ചേരാറുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ അവലോകന യോഗം പോലും പേരിന് മാത്രമായി.
രണ്ടുലക്ഷം ഫോണ്‍കോളുകള്‍ ശേഖരിച്ചതില്‍ നിന്ന് തെരഞ്ഞെടുത്ത മുന്നൂറോളം കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ജെസ്‌നയെ കണ്ടുവെന്നുള്ള അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥനത്തിനകത്തും, പുറത്തും പോലീസ് സന്ദര്‍ശനം നടത്തുന്നുണ്ട്. ആറുതവണയാണ് ബംഗളൂരുവില്‍ മാത്രം അന്വേഷണസംഘം എത്തിയത്. മുണ്ടക്കയത്തെ സിസിടിവിയില്‍ ജെസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടിയുടെ ദൃശ്യം ലഭിച്ചതുമാത്രമാണ് ഏക തുമ്പ്.
പ്രത്യേക അന്വേഷണസംഘം നിലനില്‍ക്കുന്നുണ്ടെങ്കിലും അവരാരും അന്വേഷണത്തില്‍ കാര്യമായി ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നു. അന്വേഷണ സംഘത്തലവന്‍ മനോജ് എബ്രാഹാം ഇതുവരെ സ്ഥലത്ത് എത്തിയിട്ടുപോലുമില്ല. ആണ്‍സുഹൃത്തിനെയും കുടുംബാംഗങ്ങളേ.ും മണിക്കുറുകളോളം ചോദ്യം ചെയ്‌തെങ്കിലും ആറുമാസം പിന്നിടുമ്പോഴും അന്വേഷണത്തില്‍ ഒരുപുരോഗതിയും ഉണ്ടാക്കാന്‍ ആയിട്ടില്ല.