കൊല്ലം : ജിത്തു ജോബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അച്ഛന്‍ ജോബിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഭാര്യയ്ക്ക് മാനസിക രോഗമാണ് എന്നാണ് ജോബ് പോലീസിന് നല്‍കിയ മൊഴി. മകളും സമാനമായ മൊഴിയാണ് പോലീസിന് നല്‍കിയത്. ഇത് പ്രകാരം തിരുവനന്തപുരത്തെ ആശുപത്രിയില്‍ ജയയെ പരിശോധിച്ചുവെങ്കിലും കുഴപ്പമൊന്നും ഇല്ലെന്നാണ് കണ്ടെത്തിയത്.
ജയമോള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്ന മൊഴിയില്‍ ജോബും മകളും ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു തവണ കൂടി മാനസികാരോഗ്യം പരിശോധിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. മകനെ താന്‍ എങ്ങനെ കൊലപ്പെടുത്തി എന്നതടക്കം കാര്യങ്ങള്‍ കൃത്യമായാണ് ജയ പോലീസിന് മുന്നില്‍ വിവരിച്ചത്. തെളിവെടുപ്പിന്റെ സമയത്തും എല്ലാ കാര്യങ്ങളും കൃത്യമായി കാട്ടിക്കൊടുക്കുകയും ചെയ്തു.
തെളിവെടുപ്പിനിടെ മകന്റെ മരണം ഉറപ്പിച്ച ശേഷവും എന്തിനാണ് കത്തിച്ചത് എന്ന് പോലീസ് ജയയോട് ചോദിക്കുകയുണ്ടായി. മൃതദേഹത്തിന്റെ ഭാരം കുറയ്ക്കാന്‍ ആണെന്നും അല്ലെങ്കില്‍ മതില്‍ ചാടി വീടിന് അകലെയുള്ള വാഴത്തോട്ടം വരെ ഒറ്റയ്ക്ക് എത്തിക്കാന്‍ സാധിക്കുമായിരുന്നില്ല എന്നാണ് ജയമോള്‍ വിശദീകരിച്ചത്. കഴുത്തില്‍ തോര്‍ത്ത് കെട്ടി വലിച്ച് കൊണ്ടാണ് ജയ ജിത്തുവിന്റെ മൃതദേഹം പറമ്പിലെത്തിച്ചത്. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ വീടിന് പിന്നിലെ നടവഴിയില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ശരീരം കൊലപാതകത്തിന് ശേഷം വെട്ടി മുറിച്ചു എന്നായിരുന്നു പോലീസ് ആദ്യം കരുതിയത്. എന്നാല്‍ കത്തിച്ച ശേഷം അടര്‍ന്നതാണ് എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.
പച്ചില കത്തിക്കാന്‍ എന്ന് പറഞ്ഞാണ് ജയ അയല്‍വീട്ടില്‍ നിന്നും മണ്ണെണ്ണ വാങ്ങിയത്. വിറക്, തൊണ്ട്, ചിരട്ട എന്നിവ കൂടി ഉപയോഗിച്ചാണ് മൃതദേഹം കത്തിച്ചത്. ആദ്യം വീടിന് സമീപത്തുള്ള മതിലിന് അരികില്‍ നിന്ന് കത്തിച്ചു. ശേഷം പാതി വെന്ത മൃതദേഹം പറമ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. അവിടെയുള്ള ഇടിഞ്ഞുപൊളിഞ്ഞ ശുചിമുറിയില്‍ തള്ളി. വീടിന് 200 മീറ്റര്‍ അകലെയുള്ള പറമ്പിലേക്കാണ് തോര്‍ത്ത് കെട്ടി മകന്റെ ശരീരം ജയ വലിച്ച് കൊണ്ടുപോയത്. ശുചിമുറിക്ക് അടുത്തുള്ള കക്കൂസ് ടാങ്കില്‍ തള്ളാനായിരുന്നു ആദ്യം ശ്രമം നടത്തിയത്. എന്നാല്‍ വിജയിക്കാതെ വന്നതോടെ മൃതദേഹം അവിടെത്തന്നെ ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നാണ് ജയ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ജനുവരി 15ന് വൈകിട്ട് അഞ്ചരയോടെയാണ് മകനെ കൊലപ്പെടുത്തിയത് എന്നാണ് ജയ പറയുന്നത്. അന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ പോയി തിരിച്ച് വന്ന ജിത്തുവുമായുള്ള സംസാരത്തിന് ഒടുവിലായിരുന്നു കൊലപാതകം. ജിത്തു അച്ഛന്‍ വീട്ടില്‍ പോയി മടങ്ങി വന്നത് അമ്മയെ പിശാചേ എന്ന് വിളിച്ച് കൊണ്ടായിരുന്നുവെന്ന് സഹോദരി പോലീസിന് മൊഴി നല്‍കുകയുണ്ടായി. ഒരു വര്‍ഷത്തിലധികമായി ജയ മാനസിക നില തകരാറിലായ അവസ്ഥയില്‍ ആണെന്നും മകള്‍ പറയുന്നു. അച്ഛനായ ജോബും താനും അമ്മയെ പ്രകോപിപ്പിച്ചിരുന്നില്ല. കളിയാക്കിയാലും മറ്റും അക്രമാസക്തയാകുമായിരുന്നു. എന്നാല്‍ കുറച്ച് സമയം കഴിയുമ്പോള്‍ ശാന്തമാകും. അതിനാല്‍ വീട്ടുകാര്‍ ചികിത്സിക്കുകയുണ്ടായില്ല.
ജിത്തുവാകട്ടെ ഇടയ്ക്കിടെ അമ്മയെ പ്രകോപിപ്പിക്കുന്ന സ്വഭാവക്കാരനായിരുന്നു. എന്നാല്‍ കുറച്ച് നേരം കഴിയുമ്പോള്‍ ഇരുവരും സ്‌നേഹത്തിലാവുകയും ചെയ്യും. സാധാരണയായി അച്ഛന്‍ വീട്ടില്‍ നിന്നും അമ്മയെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ ജിത്തു വീട്ടില്‍ വന്ന് പറയുമായിരുന്നു. ഇത് അമ്മയെ പ്രകോപിപ്പിച്ചിരുന്നുവെന്നും മകള്‍ പറയുന്നു. ഭര്‍ത്താവിന്റെ വീട്ടുകാരുമായി നേരത്തെ തന്നെ വലിയ അടുപ്പത്തില്‍ ആയിരുന്നില്ല ജയ. എന്നാല്‍ ജിത്തുവിന് അച്ഛന്‍ വീട്ടുകാരുമായി നല്ല ബന്ധമായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും തരാമെന്ന് പറഞ്ഞ സ്വത്ത് ലഭിക്കാത്തതില്‍ ജയയ്ക്ക് ദേഷ്യമുണ്ടായിരുന്നു. 70 സെന്റ് തന്നുവെന്ന് അച്ഛന്റെ വീട്ടുകാര്‍ പറയുന്നുണ്ടെങ്കിലും പേപ്പറുകളൊന്നും തന്നില്ലെന്നും മകള്‍ പറയുന്നു.